Monday 8 December 2008

തൃക്കാര്‍ത്തിക...

[മുമ്പ് ഒരു റൗണ്ട് ഓടിയതാണെങ്കിലും, പുതിയതൊന്നും‌ കയ്യിലില്ലാത്തതിനാലും, കുമാരനല്ലൂര്‌ ഉത്സവം കൊടികേറിയതിനാലും ഒരിക്കല്‍ കൂടി ഇറക്കുന്നു. പ്രതിഷേധമുള്ളവര്‌ , ഒരു കമന്റിട്ട് പ്രതിഷേധിച്ചാട്ടെ.]

1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.

ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ്‌ മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ്‌ അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.



ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്‍സവങ്ങള്‍ എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.

ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന്‍ വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.

ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്‌, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്‌. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.

ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ്‌ സ്റ്റേജ്‌. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്‌. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്‌പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്‍ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ്‌ ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?


കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.

കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്‌. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള്‍ ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്‌. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും.

വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്‍ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്‌.

Wednesday 22 October 2008

നയന്റീന്‍ നയന്റി സിക്സ് - എ [ഫെയില്‍ഡ്‌] ലവ് സ്റ്റോറി

ദേവീ വിലാസത്തിലെ കളര്‍ഫുള്‍ കൌമാരങ്ങളുടെ പ്രേമകഥകള്‍ പറയാതെ ദേവീ വിലാസ-വിലാസങ്ങള്‍ എങ്ങനെ പൂര്‍ണ്ണമാകും?

എന്റെ ഒരനുഭവം മുന്നെ എഴുതിയിരുന്നു.

[ അന്നു വന്നു വായിച്ചവര്‍ക്കു നന്ദി. വായിക്കാത്തവരു വേഗം പോയി വായിച്ചേച്ചും വന്നാട്ടേ]

ചേര്‍ന്ന കാലത്തു തന്നെ നടന്ന രസകരമായ ഒരു കഥ എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു.

എല്ലാ കാര്യത്തിലും മുന്നിട്ടു നിന്നിരുന്ന, ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവായ പെണ്ണിനോടു, ക്ലാസ്സിലെ ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്‍, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം.

പ്രേമം കേറി വരുന്നതു കണ്ണിലൂടെയാണെന്നു പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ. [ എന്നാ ഒരു സത്യം പറയട്ടെ, അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിപ്പൊ ഞാന്‍ പറഞ്ഞതാ]

ഇവിടെയും സംഗതി മറിച്ചായിരുന്നില്ല.

അതൊരു അനുരാഗമായി വളര്‍ന്നു.വളര്‍ന്നു പന്തലിച്ചു. ആ പന്തലില്‍ കുരുവികള്‍ കൂടുകൂട്ടി. ആ കൂട്ടിലിരുന്നു അവ പാട്ടുപാടി.

Love will Never Let you be the same എന്ന പോലെയായി കാര്യങ്ങള്‍.

വാവടുക്കുമ്പോള്‍ വലിവു മൂത്തിട്ട്‌ , അതിരാവിലെ എഴുന്നെറ്റു " വായ്‌.. വായ്‌....വായ്ഗുളിക വാങ്ങിക്കൊണ്ടാടാ.." എന്നു അലറുന്ന/ കരയുന്ന / അമറുന്ന അപ്പൂപ്പനോടു " ഇച്ചിരി പച്ചവെള്ളം എടുത്തുകുടി" എന്നു പറഞ്ഞു തിരിഞ്ഞുകിടന്നിരുന്ന പാര്‍ട്ടി , അതിരാവിലെ എഴുന്നേറ്റ്‌ പാലു മേടിക്കാന്‍ പോകാന്‍ തുടങ്ങി. അഞ്ചു മിനിറ്റു നടന്നാല്‍ കിട്ടുന്ന ഒരു പാക്കറ്റ്‌ പാലിനു വേണ്ടി അവന്‍ ഒന്നരകിലോമീറ്റര്‍ നടന്നു. കാരണം അവളും ആ നേരത്തു അവിടെ പാലു മേടിക്കാന്‍ വന്നിരുന്നു.

ക്ലാസ്സില്‍ പോലും സമയത്തു വരാതിരുന്നയാള്‍ ട്യൂഷന്‍ ക്ലാസ്സില്‍ ആദ്യമെത്തുന്ന രണ്ടു പേരില്‍ ഒരാളായി.

കാര്‍ത്തികയ്ക്കു മാത്രം, അതും കളക്ഷനെടുക്കാനായി , അമ്പലത്തില്‍ കയറിയിരുന്നവന്‍ , ഒന്നാന്തരം അമ്പലവാസിയായി. അവന്റെ നിഴലു അങ്ങു കിഴക്കേനടയിലെത്തുമ്പോതന്നെ 'ഉദ്ദിഷ്ടകാര്യസാധ്യത്തിനു വഴിപാട്‌ ഒന്നേ' എന്നു ബാലന്‍ നായരു ചീട്ടെഴുതിവെക്കാന്‍ തുടങ്ങി.

കടലാസ്‌ രൂപത്തിലെന്തും തൊടുമ്പോള്‍ അലര്‍ജി അനുഭപ്പെട്ടിരുന്നവന്‍, പഞ്ചായത്തു വക ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്തു. "ഞാനിപ്പോ വായിച്ചോണ്ടിരിക്കണ നോവല്‍ പെരുമ്പടവത്തിന്റെ 'ഇടാത്ത വളം' ആണെ"ന്നു പരസ്യമായി പറഞ്ഞതും ഇവനായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ . [ ശരിയായ പേരു ഇടത്താവളം എന്നായിരുന്നല്ലോ].

പല പല വൈകുന്നേരങ്ങളില്‍ അവളെയും കാത്തു അവിടെ ഇരിക്കുന്ന നേരത്തുള്ള ദേശാഭിമാനി വായന അവനെ ഏതാണ്ടൊരു കമ്മ്യൂണിസ്റ്റുകാരനുമാക്കി.

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ- ഭേദമില്ലാതെ ആമ്പിള്ളേരെല്ലാം വെടിപറഞ്ഞിരിക്കുന്ന തയ്യല്‍ പീരിയഡില്‍, നമ്മുടെ കഥാനായകന്‍ ഒരു സൂചിയും , അതില്‍ കോര്‍ക്കാന്‍ നൂലും, തയ്ച്ചു പഠിക്കാന്‍ കോണാക്കീറ്റ്‌ പോലെയൊരു തുണിക്കഷണവുമായി എന്നും ഹാജരായി. പുള്ളിക്കാരി ഒരു തയ്യല്‍- താരമായിരുന്നു.

ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാട്ടിയിരുന്ന [ ചിരിച്ചാലും കുറേ വിശേഷാ!] ആ നാണമില്ലാത്തവന്റെ മുഖത്തു നാണം ഉള്‍പ്പടെ ഈരേഴു പതിനാലു ഭാവങ്ങളും വിരിയാന്‍ തുടങ്ങി.

ഇതൊന്നും പോരാഞ്ഞിട്ടു, സംഗീത പീരിയഡില്‍ ലവന്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥിരമായി പാടിയിരുന്ന പാട്ട്‌ "തെച്ചിപ്പൂവേ... തെങ്കാശിപ്പൂവേ.. മച്ചാനേ പാറുങ്കടീ..". [ ഇതു ഒരു നല്ല ക്ലൂവാണ്‌. അറിയുന്നവരു കണ്ടു പിടിക്കട്ടെ]. കര്‍ണ്ണകുഹരസ്സരസ്സൈരിഭമായ ഈ ഗാനമാധുരി കേട്ടു ഞങ്ങള്‍ അന്തം വിട്ടു. "തെച്ചിപ്പൂവല്ലെടാ, നിന്റെ ചെവിട്ടില്‍ ചെമ്പരത്തിപ്പൂ" എന്നു അടക്കം പറഞ്ഞു.

അങ്ങനെ തനിക്കവളോടുള്ള പ്രേമത്തിന്റെ പത്തരമാറ്റ്‌ അവനു ബോധ്യപ്പെട്ടപ്പോള്‍, അടുത്തതെന്തു എന്ന ചോദ്യം ഉയര്‍ന്നു.കല്ല്യാണം എവിടെ വെച്ച്‌ നടത്തണം, പാചകം ആരെ ഏല്‍പ്പിക്കണം എന്നു തുടങ്ങി പിള്ളേരുടെ പേരുകള്‍ വരെ റെഡി, അവളോടു പോയി കാര്യം അവതരിപ്പിക്കുന്നതു മാത്രം മിച്ചം.

പെണ്‍കുട്ടികളുടെ ഇടയില്‍ സ്വാധീനമുള്ള ചെക്കന്‍മാരെ സ്വാധീനിക്കാനായി അടുത്ത ശ്രമം. കൊച്ചു പിള്ളേരല്ലേ, സ്വാധീനിക്കാന്‍ മാനത്തു നിന്നു അമ്പിളിമാമനേം കത്രീന കൈഫിനേം ഒന്നു കൊണ്ടുകൊടുക്കണ്ടല്ലോ. മൂന്നാല്‌ സിപ്പ്‌-അപ്പ്‌, രണ്ടു ഷീറ്റ് ലേബല്‍ -ഇതൊക്കെ മതി. പക്ഷേ,ഇങ്ങനെ കാശ്‌ മുടക്കി നേടിയ ക്യാപ്പിറ്റലിസ്റ്റ്‌ സ്വാധീനം കൊണ്ടും വലിയ കാര്യമുണ്ടായില്ല. പലരും വഴി അവന്‍ തൊടുത്തു വിട്ട/കൊടുത്തുവിട്ട പഞ്ചബാണങ്ങള്‍ ലക്ഷ്യം കണ്ടില്ല.

ഒടുവില്‍ അവനു സഹികെട്ടു . നേരിട്ടു ചെന്നു പറായുനുള്ള ചമ്മല്‍ കാരണം[ പേടിയോ? അവനോ? ഛായ്‌!] പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ്‌ :

" കുഞ്ചു + അഞ്ചു = [ ആഡുതന്റെ പടം] " *** - പേരുകള്‍ സാങ്കല്‍പ്പികം.

ഒരു ദിവസം ക്ലാസ്സ്‌ വിട്ടു എല്ലാവരും പോയിക്കഴിഞ്ഞപ്പോ റീഫിലിന്റെ നിബ്ബൂരി നല്ല മുഴുപ്പില്‍ ഓരോ ബെഞ്ചിലും പുള്ളി മേല്‍പ്പറഞ്ഞ ആപ്തവാക്യം എഴുതിയിട്ടു. പിറ്റേന്നു ഒന്നുമറിയാത്ത പാവത്തിനെപ്പോലെ ക്ലാസ്സില്‍ കടന്നു വന്ന മാന്യ ദേഹം, ക്ലാസ്സില്‍ കൂട്ടച്ചിരി മുഴുങ്ങിയപ്പോള്‍ അതി-മാന്യനായി ആരാഞ്ഞു , " എന്താ എല്ലാവരും ചിരിക്കണെ?" .



ബെഞ്ചില്‍ എഴുതപ്പെട്ട സ്കാന്‍ഡലിനെപറ്റി അറിഞ്ഞതോടെ ചുള്ളന്‍ അതീവ ഗൌരവം നടിച്ചു.



" ഇതാരുടെ പണിയാ ഇതു്‌. ഞാനിപ്പോ ടീച്ചറോടു പറഞ്ഞു കൊടുക്കും"



എന്നിട്ടു മെല്ലെ നടന്നു ചെന്നു അഞ്ചുവിനോടായി [ പേരു സാങ്കല്‍പ്പികമാണെന്നു പറഞ്ഞിരുന്നു കേട്ടോ]



" ഹോ! ഇവന്‍മാരെക്കോണ്ടു തോറ്റു! അല്ലേ അഞ്ചു"



അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെഴുന്നേറ്റു. " താന്‍ ഒന്നിങ്ങു വന്നേ " എന്നു മയത്തില്‍ പറഞ്ഞിട്ടു അവള്‍ മെല്ലെ പുറത്തേക്കു നടന്നു. ബെഞ്ചുകള്‍ക്കിടയിലൂടെ അഞ്ചുവിന്റെ പുറകേ പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോ, അവന്റെ മനസ്സില്‍ പല പല ദൃശ്യങ്ങള്‍ തെളിഞ്ഞുമറഞ്ഞു.

ഷീലയുടെ പുറകേ പാട്ടു പാടി നടക്കുന്ന പ്രേംനസീര്‍, 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ' പാടുന്ന മോഹന്‍ലാല്‍, മഞ്ഞ സാരിയുടുത്ത കുതിര, സീമയെ മസാജ്‌ ചെയ്യുന്ന ജയന്‍- റൊമാന്‍സ്‌, റൊമാന്‍സ്‌, റൊമാന്‍സ്‌ മാത്രം......

പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".

പയ്യന്‍ ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം.

മൌനം വിദ്വാന്‍മാര്‍ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.

പിന്നെ ഉയര്‍ന്നു കേട്ടതില്‍ പച്ചത്തെറി ഒഴിച്ചു ബാക്കിയെല്ലാമുണ്ടായിരുന്നു.[ അവളുടെ സ്വഭാവഗുണം, അതാണല്ലോ അവനെ വീഴിച്ചത്‌]. അവളെ സ്നേഹിക്കാനുള്ള അവന്റെ ക്വാളിഫിക്കേഷന്‍, അതു ഇങ്ങനെ പരസ്യപ്പെടുത്താനുള്ള അവന്റെ ധൈര്യം അങ്ങനെ എല്ലാമെല്ലാം പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായകന്‍മാര്‍ സാധാരണ പറയാറുള്ള 'ലേക്കിന്‍', 'മഗര്‍', 'പരന്തു' എന്നിങ്ങനെയ്യുള്ള വാക്കുകള്‍പോയിട്ടു, 'കമാ' എന്ന വാക്കുപോലും അവനു പറയാന്‍ പറ്റിയില്ല.

ഒരു മൂന്നു-മൂന്നര മിനിറ്റ്‌, മൂന്നു മാസംകൊണ്ട്‌ അവന്‍ പടുത്തുയര്‍ത്തിയ പ്രേമത്തിന്റെ ദന്തഗോപുരം എല്ലവരുടെയും മുന്നില്‍ തകര്‍ന്നുവീഴാന്‍ അത്രേം സമയേ എടുത്തുള്ളൂ. "ഞാനല്ല , ഞാനല്ല" എന്നൊക്കെ അവന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും കേട്ടില്ല.

തകര്‍ന്ന മനസ്സും, ജന്മനാ ചമ്മിയ ചിരിയുമായി തിരിച്ചു വന്നു ബെഞ്ചില്‍ ഇരിന്നിട്ടു അവന്‍ പറഞ്ഞ ആത്മഗതകം അല്‍പ്പം ഉയര്‍ന്നുകേട്ടു " എന്നാലും അവളിതെങ്ങനെ അറിഞ്ഞു?" .

പിന്നേ കുറച്ചുനേരത്തേക്കു്‌ ഇതായിരുന്നു ഞങ്ങളെല്ലാം കൂടി ഗവേഷണം നടത്തിയത്‌. കൈയ്യക്ഷരം, ദൃസ്സാക്ഷികള്‍ എന്നിങ്ങനെയുള്ള സാധ്യതകളെല്ലാം തള്ളിപ്പോയി.

ഒടുവില്‍ പെണ്‍കുട്ടികളിലൊരുവള്‍ തന്നെയാണ്‌ ആ രഹസ്യം പുറത്തു വിട്ടതു.

പെണ്‍കുട്ടികളുടെ ബെഞ്ചുകളിലൊന്നില്‍ അവന്‍ എഴുതിയതു ഇംഗ്ലീഷിലായിരുന്നു. അതു വായിക്കുന്ന ആര്‍ക്കും അതിന്റെ കര്‍ത്താവാരെന്നു പകല്‍ പോലെ വ്യക്തമാകുമായിരുന്നു.

ഇംഗ്ലീഷില്‍, സ്വന്തം പേരെഴുതുമ്പോള്‍പോലും അക്ഷരതെറ്റ്‌ വരുത്തുന്ന, അതും ഒരേ അക്ഷരതെറ്റ്‌ വരുത്തുന്ന എന്റെ ഏക ക്ലാസ്സ്‌മേറ്റ്‌ അവനായിരുന്നു.

ജീവിതം പയ്യെ പൂര്‍വ്വസ്ഥിതിയിലായി.

അപ്പുപ്പന്‍ വീണ്ടും പച്ചവെള്ളം കുടിച്ചു വാവിനെ നേരിട്ടു.

കുമാരനല്ലൂര്‍ ദേവിക്കു സ്ഥിരം വഴിപാട്‌ ഒന്നു കുറഞ്ഞു.

ലൈബ്രറിയിലെ അവന്റെ വരവു നിന്നു. സഖാവ്‌ കുഞ്ചിനെ കാണാറില്ലല്ലോ എന്നു ബാക്കി സഖാക്കള്‍ പരസ്പരം പറഞ്ഞു.

സംഗീത പീരിയഡുകള്‍ പതിവുപോലെ 'കണ്ണീര്‍പൂവിലും', ' സുരാംഗിണിയിലും' ഒതുങ്ങി.

മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം പടിഞ്ഞാട്ടു തന്നെ ഒഴുകിത്തുടങ്ങി.

സ്വസ്ഥം . ശാന്തം. ശുഭം.

[അദ്ദേഹം ഇപ്പോ പട്ടാളത്തില്‍ "സാവ്‌ധാന്‍..വീശ്രാം" പറഞ്ഞു ജീവിക്കുന്നു. അവളെവിടെ എന്നറിയില്ല.]

Wednesday 8 October 2008

'മ'നോരമയിലെ വിദ്യാരംഭം....

[ അടുത്ത കാലത്ത്‌ ഫാഷനായ പൊതു-വിദ്യാരംഭ പ്രഹസനങ്ങളെപറ്റിയല്ല കേട്ടോ]

ദേവീ വിലാസത്തില്‍ ചേര്‍ന്ന കാലത്താണ്‌ , ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായത്‌.

അന്നു തൊട്ടയല്‍വക്കത്തു ജോയി സാറും കുടുംബവുമായിരുന്നു താമസം. കോട്ടയത്തെ 'ജോയീസ്‌ ഡ്രൈവിങ്ങ്‌ സ്കൂള്‍' എന്ന സ്ഥാപനത്തിന്റെ പ്രൊഫസര്‍ കം പ്രൊപ്പൈറ്റര്‍ ആയിരുന്നു ജോയി സാര്‍. ഭാര്യ ആന്‍സി ആന്റി ഹൌസ്‌ വൈഫ്‌.

ദേവീ വിലാസത്തില്‍ ചേര്‍ന്നു കഴിഞ്ഞുള്ള ആദ്യത്തെ പൂജാവധി. സ്കൂളില്‍ പൂജ വെക്കുന്ന ഒരു പരിപാടിയുണ്ട്‌. അതായതു കുട്ടികളെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു സ്കൂളിലെ ഒരു മുറിയില്‍ കൊണ്ടുപോയി പൂജ വെക്കും.പിന്നെ പൂജയെടുപ്പിനു പോയി എടുത്താല്‍ മതി. ആ ഒരു സെറ്റപ്പ്‌ എനിക്കങ്ങു പിടിച്ചു. ബാക്കിയെല്ലാവരെയും പോലെ ഞാനും ഉള്ളതെല്ലാം തൂത്തുപെറുക്കി കൊണ്ടു പോയി പൂജ വെച്ചു. മാഗി ടീച്ചര്‍ [ എന്റമ്മ] ഇതൊക്കെ അറിഞ്ഞുവന്നപ്പോ താമസിച്ചു, അതുകൊണ്ട്‌ രണ്ടു ദിവസത്തേക്കു പഠനം നഹീ നഹീ!

അങ്ങനെ ചുമ്മാ നടന്ന നേരത്ത്‌ ജോയി സാറിന്റെ വീട്ടില്‍ ചെന്നപ്പോ പഴയ ഒരു മനോരമ വാരിക കിട്ടി. അതിനു മുമ്പെല്ലാം ഫലിതം വായിച്ചിട്ട്‌ തിരിച്ചിടാറായിരുന്നു പതിവെങ്കിലും, അന്നു അതു മൊത്തം കുത്തിയിരുന്നു വായിച്ചു. ' കഥ ഇതു വരെ' ഉള്ളതു കൊണ്ട്‌ കഥകളൊക്കെ ഏതാണ്ട്‌ മനസ്സിലായി.

വായന കഴിഞ്ഞു മേശപ്പുറത്തിട്ടിരുന്ന വാരിക കണ്ട്‌ അമ്മ ചൂടായി. ഇത്തരം പൈങ്കിളി വാരികകള്‍ വായിക്കരുതെന്ന മുന്നറിയിപ്പും കിട്ടി.

" കാണരുത്‌ എന്നു പറയുന്നതേ കാണൂ, ചെയ്യരുത്‌ എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ. അതുകൊണ്ട്‌ അമ്മയുടെ വാക്കുകളെ അവഗണിച്ചു കോണ്ട്‌ ഞാനൊരു സ്ഥിരം വായനക്കാരനായി. വെള്ളിയാഴ്ച രാവിലെ പത്രത്തിനൊപ്പം ജോയിസാറിന്റെ വീട്ടിലെത്തുന്ന വാരിക, ശനിയാഴ്ച ഉച്ചയോടു കൂടി ഞാന്‍ കയ്യടക്കുകയും , അമ്മ കാണാതെ വായിച്ചിട്ടു തിരിച്ചു കൊടുക്കുകയും ചെയ്തു പോന്നു.

അങ്ങനെ സി.വി.നിര്‍മ്മലയും , ജോസി വാഗമറ്റവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരായി. പഴയ നോവലുകളൊന്നും മുഴുവനായി ഓര്‍ത്തിരിക്കുന്നില്ലെങ്കിലും, ചില്ലറ ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്‌. കഥകളുടെ നിലവാരത്തെ പറ്റിയൊന്നും കാര്യമായി പറയാനില്ലെങ്കിലും, നല്ലൊരു ശതമാനം മലയാളികളെ വായനാശീലമുള്ളവരാക്കിയതു്‌ മനോരമ ഉള്‍പ്പടെയുള്ള വാരികകളാണ്‌ എന്നതു പച്ചയായ സത്യമാണ്‌. മലയാളികളെ അക്ഷരസ്നേഹികളാക്കുന്നതില്‍ കളിക്കുടുക്ക, ബാലരമ, മനോരമ വാരിക, മനോരമ ദിനപത്രം എന്നിവയിലൊക്കെക്കൂടി മനോരമ കുടുംബത്തിനും നല്ല പങ്കുണ്ട്‌.

കോളെജില്‍ പഠിക്കണ സമയത്തു എന്റെ ഈ മനോരമ-വായന കൂട്ടുകാര്‍ക്കു ഒരു തമാശയായിരുന്നു. മെഗാ സീരിയലുകള്‍ പോലെ ഇത്തരം വാരികകളും പണിയില്ലാത്ത വീട്ടമ്മമാര്‍ മാത്രമാണ്‌ വാങ്ങിക്കുന്നതു എന്നായിരുന്നു അവരുടെ ധാരണ.

ജോലിക്കാരനായി ബാംഗ്ലൂരില്‍ എത്തിയപ്പോളും ഈ ഒരു [ദു]ശ്ശീലം എന്നെ വിട്ടു പോയില്ല.

ഇന്നു ബുധനാഴ്ച. രാവിലെ പത്രത്തിനൊപ്പം മേടിച്ച പുതിയ ലക്കം വാരിക ബാഗിലുണ്ട്‌. റോമയുടെ ചിരിയാണ്‌ മുഖചിത്രം. കമ്പനി ബസില്‍ ഇരുന്നു വായിക്കാന്‍ ചെറിയ ചമ്മലുള്ളതുകൊണ്ട്‌ വീട്ടില്‍ ചെന്നിട്ടേ പുറത്തെടുക്കൂ. പക്ഷേ ഒരു 20 മിനിറ്റ്‌ കൊണ്ട്‌ വായിച്ചു തീര്‍ക്കും.

അലീന മോളുടെ അപ്പന്‍ നല്ലവനാണോ?

ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?

ആനിയുടെ ദാമ്പത്യം വിജയിക്കുമോ?

ഹര്‍ഷനെ പോലീസ്‌ പിടിക്കുമോ?

യമുനയുടെ കല്യാണം നടക്കുമോ?

ഇതിനെല്ലാം ഉത്തരം നാളെ പറയാം.

[ എന്റെ വിദ്യാരംഭ സ്മരണയായിരുന്നു ഞാന്‍ ആദ്യമായി എഴുതിയ മലയാളം പോസ്റ്റ്‌. അതിവിടെയുണ്ട്‌.]

Tuesday 23 September 2008

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

ദേ,

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...

അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...

Wednesday 17 September 2008

സാ..പാ..സാ..

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വിളയാടിയിരുന്ന സമയത്താണ്‌, എന്റെയമ്മയ്ക്ക്‌ പെട്ടന്നൊരു തോന്നലുണ്ടായത്‌ : മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം.

അന്നു കുമാരനല്ലൂരാണു താമസം. കാക്കനാട്ട്‌ കുന്നുംപുറത്തിന്റെ ഒത്ത നെറുകയിലാണ്‌ വീടു. കവലയില്‍ ബസിറങ്ങി 1 കിലോമീറ്റര്‍ നടന്നിട്ടു, പിന്നെ സെക്കന്റ്‌ ഗിയറില്‍ കുന്നുകേറി വരുമ്പോ, ഒന്നു നിര്‍ത്തി ഫസ്റ്റ്‌ ഗിയറിലേയ്ക്കു തട്ടുന്ന ഒരു ചെറിയ വളവുണ്ട്‌. അതിനെ നേരെ വലതു വശത്തായിരുന്നു, ആ കാലത്തു തന്നെ കുമാരനല്ലൂര്‍ പ്രദേശത്തു അറിയപ്പെട്ടിരുന്ന ശ്രീ കുമാരനല്ലൂര്‍ ശരവണന്‍ സാറിന്റെ വീട്‌. അദ്ദേഹം തൃപ്പൂണിത്തറ സംഗീത കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, വീട്ടില്‍ സംഗീത ക്ലാസ്സുകളും നടത്തിയിരുന്നു.

അപ്പോ മേല്‍പ്പറഞ്ഞ വളവില്‍, ഒന്നു ശ്വാസം വിടാനായി നിന്നിരുന്ന സമയങ്ങളില്‍ , പുള്ളിയുടെ വീട്ടിലിരുന്നു കുട്ടികള്‍ പാടി പഠിക്കണതു കണ്ടപ്പോ തൊട്ടാണ്‌ അമ്മയ്ക്കും അങ്ങനെയൊരാഗ്രഹം തോന്നിയത്‌.

അങ്ങനെ, ഏതോ ഒരു ഞായറാഴ്ച രാവിലെ , വെറ്റിലയും പാക്കും ദക്ഷിണയും കൊടുത്തു ഞങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി.

" സാ....പാ...സാ" പാടി തുടങ്ങിയാല്‍, അതു തന്നെ പാടി അവസാനിപ്പിക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന ക്ലാസ്സുകള്‍ ജീവിതത്തിന്റെ ഭാഗമായി.

ആദ്യത്തെ ഒരു ഉഷാറൊക്കെ കഴിഞ്ഞപ്പോ ഇതൊരു ചെറിയ കുരിശാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ശനിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയുമാണ്‌ ക്ലാസ്സ്‌. ശനിയാഴ്ച വൈകുന്നേരത്തെ കളി തടസ്സപ്പെടുന്നു, ഞായറാഴ്ച അതിരാവിലെ എഴുന്നേല്ക്കുകയും വേണം. ഇതിനെല്ലാം പുറമേ, തലേ ക്ലാസ്സില്‍ പഠിപ്പിച്ചതു ഇടദിവസങ്ങളില്‍ പാടി പഠിക്കണം.

ഞായറാഴ്ച രാവിലെ കുഴപ്പമില്ല. തലേന്നു പാടിയതു്‌ എങ്ങനെയേലും ഓര്‍ത്തു പാടാം. പക്ഷേ പിറ്റേ ശനിയാഴ്ച ചെല്ലുമ്പോ എല്ലാം മറന്നിരിക്കും. ആദ്യമൊക്കെ സാര്‍ ഉപദേശരൂപേണ പറഞ്ഞു നോക്കി, പിന്നെ സ്നേഹം കലര്‍ന്ന ശകരാം, പിന്നെ പരിഹാസം കലര്‍ന്ന ശകരാം, നല്ല ശകാരം അങ്ങനെ എല്ലാം പരീക്ഷിച്ചു, കിം ബഹുനാ! പിന്നെ വന്നെ ശനിയാഴ്ചകളിലും ഞങ്ങള്‍ പതിവുപോലെ മിഴിച്ചിരുന്നു.

ആദ്യം സ്വരസ്ഥാനങ്ങളും, പിന്നെ വരിശകളും, ഗീതങ്ങളും,വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമൊക്കെയായി നാലു നാലര വര്‍ഷം അങ്ങനെയങ്ങനെയങ്ങു പോയി.

ആ കാലത്തു, എന്റെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു പരുപാടിയുണ്ടെങ്കിലും, എല്ലാം കഴിയുമ്പോ അമ്മ ഒരു പ്രസ്താവന അങ്ങു നടത്തും.

" ഇനി അപ്പുവും ജോണിയും കൂടി ഒരു പാട്ടു പാടും".

പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങടെ ശാസ്ത്രീയം കേക്കാതെ ആരും സമ്മതിക്കില്ല. വരികളൊന്നും ഓര്‍മ്മയില്ല എന്നു പറയാന്‍ പറ്റില്ല, കാരണം മാഗി ടീച്ചര്‍ പാട്ടിന്റെ ബുക്കും എടുത്തോണ്ടാണല്ലോ പോന്നിരിക്കുന്നതു. അങ്ങനെ കൊച്ചുപറമ്പില്‍-ആകശാല കുടുംബങ്ങള്‍ പല തവണ "ശ്രീ ഗണ നാഥാ"യും , "വരവീണ"യുമൊക്കെ കേട്ടു കയ്യടിച്ചിരിക്കുന്നു.

[ എല്ലാം കഴിയുമ്പോ അമ്മു സാറിന്റെ ഒരു ചോദ്യമുണ്ട്‌ : " ശാസ്ത്രീയ സംഗീതത്തില്‍ നമ്മുടെ പാട്ടൊന്നും ഇല്ലേ?".. ഏതു? നമ്മുടെ പാട്ടേ!!!]

" വാ താ പി ഗണപതി" ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ ഇപ്പോ ഏതാണ്ടൊക്കെ ആയി എന്നെനിക്കു തോന്നി തുടങ്ങി. "സാ തിം ചനേ"യും "എന്തരോ മഹാനു ഭാവുലൂ"-വും കൂടി കഴിഞ്ഞപ്പോ, മതിയല്ലോ എന്നായി.ആറു മാസം കൂടി കഴിഞ്ഞു അരങ്ങേറ്റം നടത്തിയേക്കാം എന്നൊക്കെ സാറു വീട്ടുകാരോടു പറഞ്ഞിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ' ഇനി മുതല്‍ ഞാനില്ല' എന്നു ഞാനങ്ങു തീരുമാനിച്ചു. അതോടെ ജോണിയും പോക്ക്‌ നിറുത്തി.

പക്ഷേ , പിന്നീട്‌ അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.

പഠിച്ചിരുന്ന കാലത്തു, എന്നും സാധകം ചെയ്യാന്‍ വേണ്ടി അമ്മ വാങ്ങി തന്നെ ആ പഴയ ഹാര്‍മോണിയം ഇപ്പോഴും വീട്ടിലിരിപ്പുണ്ട്‌.

ഇത്തവണ പോയപ്പോ ഒന്നു പൊടി തൂത്തു വെച്ചു. ശ്രുതിയിട്ടു. നാലു വരി പാടി.

അമ്മ പറയാറുള്ളതു തന്നെ പിന്നേം പറഞ്ഞു : " അന്നു നീയൊരുത്തന്‍ കാരണമാ അതു നിന്നു പോയത്‌"

നേരാ.

Tuesday 9 September 2008

ചതുരവടിവില്‍ ഒരത്തപ്പൂക്കളം!

ഇതു ദേവീവിലാസത്തിലെ കഥയല്ല. ദേവീ വിലാസം എന്ന 'ലോ ക്ലാസ്സ്‌' സ്കൂളില്‍ ചേരുന്നതിനു മുമ്പ്‌ ഞാന്‍ അങ്കംവെട്ടിയിരുന്ന സി.ബി.എസ്‌.സി സ്കൂളിലെ കഥ.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലമായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. ആ വര്‍ഷമാദ്യം , ഞങ്ങടെ ക്ലാസ്സ്‌ ടീച്ചറായി ഒരു റെയ്ച്ചല്‍ മിസ്സ്‌ സ്കൂളില്‍ ചേര്‍ന്നു. ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്‌, വിവാഹശേഷം കുറേ കൊല്ലം ഇന്ത്യക്കു പുറത്ത്‌, ആ ബഡായിയെല്ലാംകൂടി ഞങ്ങടെ പുറത്ത്‌ - അതായിരുന്നു അവസ്ഥ.

അങ്ങനെയിരുന്നപ്പോ ഓണം വന്നു. ഓണപ്പരീക്ഷ കഴിഞ്ഞു പിറ്റേന്ന്‌ സ്കൂളില്‍ ഓണാഘോഷം. ക്ലാസ്സ്‌തലത്തില്‍ അത്തപ്പൂക്കള മല്‍സരം.

അതിനു മുമ്പുള്ള വര്‍ഷങ്ങളില്ലാം ഇതു നടന്നിരുന്നതു കൊണ്ട്‌ കാര്യങ്ങളെങ്ങനെ വേണമെന്നതിനു ഒരേകദേശരൂപം ഞങ്ങള്‍ക്കുണ്ടായിരുന്നു.അതിങ്ങനെ :-

എല്ലാവരും കൂടി പിരിവിട്ടു ഒരു 150 രൂപയ്ക്കുള്ള പൂവ്‌ പുറത്തു നിന്നു മേടിക്കുന്നു, പിന്നെ അവനവന്റെ വീട്ടിലുള്ള പൂവെല്ലാം പറിച്ചുകൊണ്ടു വരുന്നു, പഴയ 'വനിത' പതിപ്പുകളിലെ വലിയ ആര്‍ഭാടമില്ലാത്ത ഒരു പൂക്കളമിടുന്നു- ഉള്ള ഭംഗി മതി. സമ്മാനം നിര്‍ബന്ധമില്ല.

കാശ്‌ പിരിച്ചു. പറ്റിയ ഡിസൈന്‍ തപ്പിയെടുക്കാന്‍ താളുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോ റെയ്ച്ചല്‍ മിസ്സ്‌ കേറി വന്നു. കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്കും വലിയ താല്‍പ്പര്യം, കൂടെ കൂടി. പക്ഷേ ഒരു കളവും പുള്ളിക്കാരിക്കു്‌ ഇഷ്ടപ്പെടുന്നില്ല. കയ്യിലെ സ്റ്റോക്ക്‌ തീര്‍ന്നപ്പോ ഡിസൈന്റെ കാര്യം മിസ്സ്‌ ഏറ്റെടുത്തു. വീട്ടില്‍ നല്ല കുറേ ഡിസൈന്‍സ്‌ ഉണ്ടെന്നും അതില്‍ കൊള്ളാവുന്ന ഒരെണ്ണം കൊണ്ടുവരാമെന്നും പുള്ളിക്കാരി ഏറ്റു.

പിന്നെ പരീക്ഷകളുടെ സമയമായിരുന്നു. ഇതിന്റെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല.

പരീക്ഷ തീരുന്ന അന്നു വൈകിട്ടു, ഏതൊക്കെ നിറത്തിലുള്ള പൂവുകള്‍ മേടിക്കണം എന്നു ചോദിക്കാന്‍ സ്റ്റഫ്‌ റൂമില്‍ ചെന്നപ്പോ, പുള്ളിക്കാരി നേരത്തേ പോയി എന്നറിഞ്ഞു. പതിവു പോലെ ജമന്തിയും വാടാമുല്ലയും മേടിക്കാം എന്നു തീരുമാനിച്ചു പിരിഞ്ഞു.

രാവിലെ എണീക്കാന്‍ അല്‍പ്പം വൈകി. പല്ലു തേച്ചിട്ടു പൂ പറിക്കാന്‍ ഇറങ്ങിയപ്പോഴാണ്‌ ചതി മനസ്സിലായത്‌. അതിരാവിലെ എഴുന്നേറ്റ്‌ പ്രിയ സഹോദരന്‍ പൂവെല്ലാം പറിച്ചു കൂട്ടിലാക്കി. ആകെ മിച്ചം വെച്ചിരിക്കുന്നതു മൊസാണ്ടയും [ 'ഞാനാരുമല്ലേ, എനിക്കാരുമാകണ്ടേ' എന്ന രീതിയില്‍ തളര്‍ന്നു കിടക്കുന്ന ഒരു പൂവ്‌], പിന്നെ പൂച്ചവാലന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന , പേരു പോലെ തന്നെ പൂച്ചവാലു പോലെ നീണ്ട ഒരു പൂവും.

അമ്മയുടെ അഭ്യര്‍ത്ഥന, അപ്പന്റെ ഭീഷണി - ഒന്നും വിലപ്പോയില്ല. അവന്‍ പറിച്ചതില്‍ നിന്നും ഒരിതള്‌ പോലും അവന്‍ തന്നില്ല. എന്റെ അനിയനായതുകൊണ്ട്‌ പറയണതല്ല, അന്നുമതെ ഇന്നുമതെ, അവന്റെ കയ്യില്‍ നിന്നും എന്തേലും കിട്ടണമെങ്കില്‍ ഒരു ശകലം പാടാണ്‌.

അങ്ങനെ രാവിലെ തന്നെ കലിപ്പടിച്ചാണ്‌ സ്കൂളിലെത്തിയത്‌.

അപ്പോ അറിയുന്നു, ഡിസൈനുമായി എത്തേണ്ട പാര്‍ട്ടി എത്തിയിട്ടില്ല, വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന്‌. വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്നു പിറുപിറുത്തുകൊണ്ട്‌ മിസ്സിനായി കാത്തു നിന്നു. ബാക്കി ക്ലാസ്സുകാരെല്ലാം ഇട്ടു പകുതിയായി. അല്പ്പം കഴിഞ്ഞപ്പോ മന്ദഗതിയില്‍ അവരു നടന്നുവരുന്നതു കണ്ട്, സമയം ലാഭിക്കാന്‍ ഓടി അവരുടെ അടുത്ത്‌ ചെന്നു.

" മിസ്സേ, ഡിസൈന്‍ താ. നേരം പോയി..."

"ഡിസൈന്? വാട്ട്‌ ഡിസൈന്?"

" അയ്യോ മിസ്സല്ലേ അന്നു പറഞ്ഞതു പൂക്കളത്തിനുള്ള ഡിസന്‍ കൊണ്ടുവരാമെന്നു"

" ഓ..ശോ...മൈ ഗോഡ്!........."

ചുരുക്കം പരഞ്ഞാല്‍ അവരാക്കാര്യം മറന്നു. കുന്തസ്യ ഗുണം ദേവസ്യ സമം.. അതു തന്നെ!

സമചിത്തത വീണ്ടെടുത്ത മിസ്സ്‌ , ആ സാധനം വീണ്ടെടുക്കാത്ത ഞങ്ങളോട്‌ :

" നോ പ്രോബ്ലം. ഞാന്‍ ഇപ്പോ ഒരെണ്ണം റെഡിയാക്കാം"

സ്റ്റാഫ്‌ റൂമിലേയ്ക്കു പോയിട്ടു 2 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കടലാസ്‌ കഷണവുമായി ക്ലാസ്സിലെത്തി. ചുരുങ്ങിയ സമയം കൊണ്ട്‌ താന്‍ രൂപപ്പെടുത്തിയ കലാരൂപം, അഭിമാനത്തോടെ ക്ലാസ്സിലെ ബോര്‍ഡിലേക്കു പകര്‍ത്തി.

ഒരു വലിയ സമചതുരത്തില്‍, പതിനാറു സമചതുരങ്ങള്‍. ജനലഴികള്‍ പോലെ, ജയിലഴികള്‍ പോലെ കളങ്ങള്‍. ആകെപ്പാടെ കളകളം, കുളംകുളം.

മനസ്സിലായില്ല?, ദേ ഇങ്ങനെ..






എന്താണ്‌ അവരെ ഇങ്ങനെ തോന്നിപ്പിച്ചത്‌ എന്നെനിക്കറിയില്ല. വേറെയൊരു ഡിസൈന്‍ തപ്പിയെടുത്ത്‌ ഉള്ള സമയം കൊണ്ട്‌ ഒരു പൂക്കളം തട്ടിക്കുട്ടിയതെങ്ങനെയെന്നും.

Monday 1 September 2008

നരസിംഹം...

മമ്മൂട്ടിയുടെ പുതിയ പടം പരുന്തിന്റെ റിലീസും അതുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുമൊക്കെ കേട്ടപ്പോ, ഇതുപോലെ റിലീസ്‌ പടങ്ങള്‍ കണ്ടു നടന്നിരുന്ന കാലം ഓര്‍മ്മ വരുന്നു. [ കാലം.. അതാണു കാലം...]

കോട്ടയം പട്ടണത്തില്‍ കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോയി തുടങ്ങിയതു ഏഴാം ക്ലാസ്സു മുതലാണു. സ്ഥിരമായി പോയി തുടങ്ങിയതു ഒമ്പതാം ക്ലാസ്സില്‍ വെച്ചും. വീട്ടില്‍ പറഞ്ഞും പറയാതെയും എത്രയെത്ര സിനിമകള്‍! കോട്ടയത്തെ [അനുപമ, അഭിലാഷ്‌,ആനന്ദ്‌, ആഷ, പിന്നെ വല്ലപോഴും അനശ്വര]തിയറ്ററുകളിലെ സീറ്റുകളില്‍ നിതംബക്ഷതങ്ങള്‍ മാറി മാറി ഏല്പ്പിച്ചിരുന്ന കാലം.

2000 ജനുവരി 26-നാണ്‌ നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയുമായി നരസിംഹം റിലീസായതു. 2 ദിവസം മുമ്പു തന്നെ കോട്ടയം പട്ടണവും പ്രാന്ത പ്രദേശങ്ങളും പോസ്റ്ററുകള്‍ കൊണ്ട്‌ നിറഞ്ഞു. കറുത്ത ഷര്‍ട്ടില്‍ ചെറിയ വെള്ള നക്ഷത്രങ്ങളുള്ള ഷര്‍ട്ടിട്ടു, കയ്യില്‍ മുനയുള്ള ഒരു ഇടിവളയൊക്കെ കേറ്റി ലാലേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു. റിലീസു ഷോ തന്നെ കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

അന്നു രാവിലെ തന്നെ പോയി ടിക്കറ്റിനായി ഗുസ്തി പിടിക്കണം എന്നൊക്കെ തീരുമാനിച്ചു ഇരിക്കുമ്പോഴാണു ഒരു ചെറിയ തടസ്സം നേരിട്ടതു. ജനുവരി ആദ്യ ആഴ്ച കോട്ടയത്തു വെച്ചു നടന്ന ഒരു ഉപന്യാസമല്‍സരത്തിനു എനിക്കും കിട്ടിയിരുന്നു ഒരു സമ്മാനം. അതിന്റെ കാശ് അവാര്‍ഡ്, റിപ്പബ്ലിക്കു ദിന പരേഡിന്റെ സമയത്തു അന്നത്തെ മന്ത്രി [പരേതനായ] സഖാവു്‌ ടി.കെ.രാമകൃഷണന്റെ കയ്യില്‍ നിന്നും കൈപ്പറ്റണം.

കുടുങ്ങി! പരേഡും കലാപരിപാടികളുമൊക്കെ കഴിഞ്ഞു കാശ്‌കയ്യില്‍ കിട്ടുമ്പോ സമയം പോകും. പോയില്ലെങ്കിലും കുഴപ്പമില്ല, കാശ്‌ സ്കൂളിലോട്ടു വന്നോളും എന്നു പറഞ്ഞെങ്കിലും അപ്പന്‍ സമ്മതിച്ചില്ല. ഞാന്‍ അവിടെപ്പോയി തന്നെ മേടിക്കണം, പോരാത്തതിനു പുള്ളിയും വരുന്നുണ്ടു, അപ്പോ എല്ലാം ഒത്തു!

ഒക്കെ ഞങ്ങളേറ്റു എന്നു പറഞ്ഞ സ്നേഹസ്തീര്‍ത്ഥ്യരില്‍ വിശ്വാസമര്‍പ്പിച്ചു രാവിലെ മേല്‍പ്പറഞ്ഞ ചടങ്ങിനു പോയി ഇടപാടെല്ലാം തീര്‍ത്തിട്ടു അഭിലാഷില്‍ എത്തിയപ്പോ ഗേറ്റ് തുറന്നിരുന്നു.ഫസ്റ്റ് ക്ളാസിന്റെ ക്യൂ നീണ്ട് നീണ്ട് കിടക്കുന്നു. കൂട്ടുകാരില്‍ ഒരുത്തനെപ്പോലും കാണാനില്ല. ക്യൂവിന്റെ മുന്‍ഭാഗം ഒരു ഇടനാഴിയിലാണ്‌ നിലയയുറപ്പിച്ചിരിക്കുന്നതു. അതില്‍ അവരുണ്ട്‌ എന്നു വിശ്വസിക്കാമെങ്കിലും, ടിക്കറ്റുമായി പുറത്തു വന്നാലേ അതുറപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടു എന്റെ വഴിക്കും ടിക്കറ്റിനായി ഒരു ശ്രമം നടത്താം എന്നു തീരുമാനിച്ചു, ഞാന്‍ ബാല്‍ക്കണി ക്യൂവിന്റെ ഇടയിലേയ്ക്കു കടന്നു. ടിക്കറ്റിനായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ആന്റിയോ ചേച്ചിയോ കനിയണം , എന്നാലേ രക്ഷയുള്ളൂ.

"[വിനയത്തോടെ] ചേച്ചീ...[അതിവിനയത്തോടെ]..ഒരു ടിക്കറ്റെടുത്തു തരാവോ.."

എന്ന ചോദ്യത്തിന്‌...

"..ഇപ്പോ തന്നെ 4 എണ്ണമുണ്ട്‌ മോനേ... ഒരാള്‍ക്കു രണ്ടെണ്ണമേ തരത്തുള്ളൂ എന്നാ കേട്ടേ..."

എന്നു തുടങ്ങി

".. ആഹാ.. അതു കൊള്ളാല്ലോ... അപ്പോപിന്നെ ഈ ക്യൂ നിക്കുന്നവരെല്ലാം പൊട്ടന്‍മാരാണോ !.."

എന്നു വരെയുള്ള പതിവുമറുപടികള്‍ കേട്ടു തുടങ്ങി. പക്ഷേ അനുകൂലമായ ഒരുത്തരം നഹീ നഹീ.

ഇടിച്ചുതിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം പെട്ടെന്നു ഒന്നൊതുങ്ങുന്നതു കണ്ട ഞാന്‍ , സന്തോഷത്തോടെ മുന്നോട്ടു കേറി ഇരക്കാന്‍ തുടങ്ങിയതാരുന്നു.

എല്ലാം പെട്ടെന്നായിരുന്നു. "ഠപ്പേ!!" എന്നടി വീണതും " എന്റമ്മേ!!!" എന്നു ഞാന്‍ കരഞ്ഞതും എല്ലാം.

ലാത്തി പിടിച്ചു മടുത്ത ഒരു കാക്കി, ആ കാക്കിക്കുള്ളിലെ കലാഹൃദയം ഒരു ചൂരലിലൂടെ പുറത്തെടുത്തത്‌ എന്റെ തോളിലേയ്ക്ക്‌..

അടിയുടെ വേദനയില്‍ ചാടി മാറിയപ്പോ എന്റെ കയ്യിലിരുന്ന ബാഗ്‌ നിലത്തും വീണു. അതിനകത്താണ്‌ , ഒരല്‍പ്പം മുമ്പ്‌ കൈപറ്റിയ സപ്രിട്ടികറ്റ്‌.

ടിക്കറ്റ് കൌണ്ടറിന്റെ മുന്‍വശം പോലീസ്‌ കീഴടക്കി. ആ പ്രദേശത്തോട്ടു ചെല്ലുന്നവനു ചൂരല്‍ കഷായം. " സാറെ.. എന്റെ ബാഗൊന്നെടുക്കണം" എന്നു പറയാനുള്ള ഒരു സാവകാശം പുള്ളി തരുന്ന ലക്ഷണവുമില്ല. എന്തു ചെയ്യും! ആകെപാടെ കണ്‍ഫ്യൂഷന്‍.

എന്തു ചെയ്യും എന്നു വ്യാകുലപെട്ട്‌ ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ നിക്കുമ്പോ, പെട്ടെന്നാണു പിന്നില്‍ നിന്നും വന്ന ഒരു തള്ളലില്‍ ഞാന്‍ തെറിച്ചു മുന്നോട്ട്‌ വീണതു.

കോട്ടയം അഭിലാഷ്‌ തിയറ്റര്‍ അറിയാവുന്നവര്‍ക്കറിയാം, അതിന്റെ ബാല്‍ക്കണി കൌണ്ടര്‍ ഒരു ഓപ്പണ്‍-എയര്‍ തിയറ്റര്‍ പോലെയാണ്‌. ഉയര്‍ന്ന ഒരു പ്രതലത്തില്‍ നിന്നാണ്‌ ചുറ്റും നില്ക്കുന്ന പുരുഷാരം നോക്കുന്നതു.

ക്യൂവിലല്ലാത്ത ആരോ തന്റെ അധികാരപരിധിയിലേയ്ക്കു ചാടി എന്നു മനസ്സിലായ കാക്കി തിരിഞ്ഞു നോക്കിയപ്പോ , ദേണ്ടെ നിക്കുന്നു ഞാന്‍. മുഖം വലിഞ്ഞു മുറുകുന്നു, നടന്നടുക്കുന്നു, ചൂരല്‍ ഉയരുന്നു...

പിന്നെ ഒരലര്‍ച്ചയാണ്‌ അവിടെയെല്ലാവരും കേട്ടതു....

" അയ്യോ.. ഇനീം തല്ലല്ലേ സാറേ.... എന്റെ ബാഗെടുക്കാനാണേ......"

എങ്ങും ശശ്മാന മൂകത. എല്ലവരുടെയും നോട്ടം എന്റെ മുഖത്ത്‌. എന്റെ നോട്ടം പോലീസുകാരന്റെ മുഖത്തു.

നീണ്ട നിശബ്ദതയ്ക്കു ശേഷം പോലീസ്‌ ഉവാച: "എടുത്തോണ്ട്‌ പോടാ.."

ആകെ നാണക്കേടായി. വേറെയേതേലും പടമായിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോന്നേനേ. ലാലേട്ടനെയോര്‍ത്ത്‌ മാത്രം അവിടെ നിന്നു.

ടിക്കറ്റ്‌ കൊടുത്തുതുടങ്ങിയപ്പോ , എനിക്കുവേണ്ട ടിക്കറ്റുമായി മ്മടെ പിള്ളേരിറങ്ങി വന്നു.

പിന്നെയൊരു രണ്ടര-മൂന്ന്‌ മണിക്കൂര്‍ സമയത്തേയ്ക്കു, ആ അടിയുടെ വേദനയൊന്നും ഞാനറിഞ്ഞില്ല.

" ...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്‌, ഇപ്പോ പേരു നരസിംഹം എന്നാണ്‌. ദാ കാണ്‌!!!!......"

Tuesday 12 August 2008

തൃക്കാര്‍ത്തിക...

1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.

ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ്‌ മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ്‌ അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.



ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്‍സവങ്ങള്‍ എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.

ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന്‍ വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.

ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്‌, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്‌. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.

ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ്‌ സ്റ്റേജ്‌. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്‌. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്‌പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്‍ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ്‌ ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?


കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.

കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്‌. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള്‍ ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്‌. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും.

വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്‍ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്‌.


[ ഒരല്‍പ്പം കൂടിയുണ്ട്‌. അതു പിന്നെ.]

Wednesday 16 July 2008

പഞ്ഞ മാസം വന്നു ചേര്‍ന്നു!

ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തു ഒരു ശനിയാഴ്ച അമ്മ സ്പെഷ്യല്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോ ഞാനും കൂടെ പോയി. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു മാത്രം. അല്ലാതെ അതു ലേഡീസ് കോളെജായതുകൊണ്ടൊന്നുമല്ല, ശ്ശെ ശ്ശെ!.അതൊരു പതിവായിരുന്നു. കോളെജിലെ വലിയ ലൈബ്രറിയില്‍ പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല.

പക്ഷേ അന്നു വായിക്കാന്‍ അമ്മ എടുത്തു തന്ന പുസ്തകം ആദ്യം കണ്ടപ്പോ എനിക്കു തീരെ പിടിച്ചില്ല.പടങ്ങളൊന്നുമില്ലാത്ത കഥപുസ്തകം. പേരു മാലി രാമായണം. "നീ ഒന്നു വായിച്ചു തുടങ്ങ്, ഞാന്‍ വേഗമിങ്ങു വരാം" എന്നു പറഞ്ഞിട്ടു അമ്മ പോയി. അങ്ങനെയാണ്‌ ഞാന്‍ രാവണനെയും രാമനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ടതു.

അടുത്ത ദിവസങ്ങളില്‍തന്നെ ഒരു സ്വന്തം കോപ്പി വാങ്ങിപ്പിച്ചു. പലവുരു വായിച്ചു. അങ്ങനെ അതിലെ കഥാപാത്രങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞു. നന്നായി പതിഞ്ഞു.

ദേവീ വിലാസം, കുമാരനല്ലൂര്‍ ദേവസ്വം വക സ്കൂളായതുകൊണ്ട്‌ എല്ലാ കര്‍ക്കിടകമാസത്തിലും രാമായണമാസാചരണം നടത്താറുണ്ടായിരുന്നു. രാമായണ പരായണവും , പ്രശ്നോത്തരിയുമാണ്‌ മല്‍സരങ്ങള്‍. ഞാന്‍ ചേര്‍ന്ന കൊല്ലവും പതിവു പോലെ നോട്ടീസ് വന്നു. അവസാനത്തെ പീരിയഡിന്റെ സമയത്തു പ്രശ്നോത്തരിയില്‍ പങ്കെടുക്കാനായി ഞാന്‍ കയറി ചെന്നപ്പോ എന്നെ അറിയാവുന്ന അദ്ധ്യാപകരില്‍ ചിലരുടെ മുഖത്തു ഒരു അമ്പരപ്പു ഞാന്‍ കണ്ടു. കുറ്റം പറയാന്‍ പറ്റില്ല, ആദ്യമായിട്ടായിരിക്കും ഒരു നസ്രാണി രാമായണം പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ കയറി ചെല്ലുന്നതു എന്നെനിക്കും തോന്നി.

എല്ലാ വര്‍ഷവും ചോദിക്കുന്നതും, എല്ലാവരും ഉത്തരം പറയുന്നതുമായ ചില ചോദ്യങ്ങളുണ്ട്‌. രാമായണത്തിന്റെ കര്‍ത്താവാരു? അദ്ധ്യാത്മ രാമായണം എഴുതിയതാരു? രാമായണത്തില്‍ എത്ര കാണ്ഡങ്ങളുണ്ട്‌ , തുടങ്ങിയവ. അതൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. മാലി രാമായണത്തില്‍ അതൊന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും എനിക്കറിയില്ലെന്നു കണ്ടപ്പോ ഒരു ടീച്ചര്‍ വന്നു രഹസ്യമായി പറഞ്ഞു , " ജോസേ, ഇതു രാമായണത്തെ പറ്റിയുള്ള മല്‍സരമാണ്, ജോസിനു ബുദ്ധിമുട്ടായിരിക്കും ". ചെറുതായി ഒന്നു ചിരിച്ചിട്ടു ഞാന്‍ അടുത്ത ചോദ്യം ശ്രദ്ധിച്ചു.

" രാവണന്റെ ജേഷ്ഠ സഹോദരന്റെ പേരെന്തു?"

ആ ഉത്തരം എഴുതിയ നാലോ അഞ്ചോ പേരില്‍ ഒരാള്‍ ഞാനായിരുന്നു.

പിന്നീടങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായി. കഥാപാത്രങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ എനിക്കു എളുപ്പമായിരുന്നു. ഒടുവില്‍ മല്‍സരം തീര്‍ന്നപ്പോ എനിക്കു യു.പി. വിഭാഗം രണ്ടാം സ്ഥാനം.

അടുത്ത മൂന്നു കൊല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഞാനും ഉണ്ടായിരുന്നു.

പക്ഷേ മാലി രാമായണത്തില്‍ നിന്നും ഞാന്‍ വളരാന്‍ പിന്നെയും സമയമെടുത്തു. പത്താം ക്ലാസ്സില്‍ ലക്ഷ്മണോപദേശം പഠിച്ചപ്പോളാണു അദ്ധ്യാത്മ രാമായണം വായിക്കണമെന്ന ആഗ്രഹമുണ്ടായതു. അടുത്ത പുസ്തക പ്രദര്‍ശനത്തിനു പോയി ഒരെണ്ണം വാങ്ങി വായിച്ചു.

പലപ്പോഴും വ്യക്തമായ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല. എങ്കിലും വായിച്ചു. ഇന്നും ഇടയ്ക്കു വായിക്കാറുണ്ട്‌.

നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്‍ക്കുമ്പോള്‍, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....

Wednesday 9 July 2008

ആട് ചതിച്ച ചതി...

[ആദ്യമായി ഒരു മുന്നറിയിപ്പു.ഈ കഥയില്‍ അല്പ്പം അശ്ലീലമുണ്ട്.അതുകൊണ്ടു സദാചാരത്തിന്റെ വക്താക്കള്‍ ഇതു വായിച്ചു വഴക്കിനു വരരുതു. 'ഇവനൊരു വഷളനാണല്ലോ' എന്നു കരുതുകയും അരുതു.]

ചാനലുകളും മാസികകളുമെല്ലാം ബഷീറിനെ അനുസ്മരിക്കുന്നതു കാണുമ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ്മ വരുന്നു.

പതാം ക്ളാസില്‍ പഠിക്കുന്ന കാലം . അതായതു 1999-2000. മലയാളം സെക്കന്റ് പേപ്പറായി ബഷീറിന്റെ 'പാത്തുമ്മയുടെ ആടു' പഠിക്കാനുണ്ടായിരുന്നു. ബഷീരും അബ്ദുള്‍ ഖാദറും അബുവും പാത്തുമ്മയും പിന്നെ ആടുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി ക്ളാസ്സില്‍കൂടി ഓടി നടക്കുമായിരുന്നു രാധാകൃഷ്ണന്‍ സാര്‍ ക്ളാസ്സെടുക്കുമ്പോള്‍.

ഈ കാലത്താണു നമ്മുടെ സാംസ്കാരികവേദിയില്‍ വളരെ സജീവമായ മട്ടൊരു സാഹിത്യശാഖ എന്റെ ശ്രദ്ധയില്‍പ്പെടുന്നതു. നീലമയമായ ചെറുകഥകളും, നോവലുകളും 'യാത്രാവിവരണങ്ങളും'എല്ലാം പ്രത്യക്ഷപ്പെടുന്ന മാസികകള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നതു ഒറ്റപ്പേരിലാണു. 'കൊച്ചു പുസ്തകം'.[ ഞാന്‍ ആദ്യം പറഞ്ഞ അശ്ളീലം ഇതാണു കേട്ടോ. ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറില്‍, അതിനേക്കള്‍ നിലവാരം കുറഞ്ഞ അച്ചടിയും, നിലവാരമേ ഇല്ലാത്ത കുറേ കഥകളും- അതാണു സാധനം. ഈ വിവരണം ഇതെന്തെന്നു മനസ്സിലാകാത്ത പാവങ്ങള്‍ക്കു വേണ്ടി മാത്രം] .

ഒരു ദിവസം , ഇങ്ങനെ കൈ മാറി വന്ന ഒരു കൃതി എന്റെ കൈയ്യില്‍ പെട്ടു പോയി. ഒടേക്കരന്റെ കയ്യില്‍ കൊടുത്തില്ലെങ്കില്‍ വിലയായ അമ്പതു രൂപ ഞാന്‍ കൊടുക്കണം. അവന്‍ അന്നു ബെല്ലടിച്ചപ്പളേ ഇറങ്ങിയോടി. അപ്പൊ ഇതു ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കണ്ട ചുമതല എനിക്കായി. ഓര്‍ത്തപ്പളേ മുട്ടിടിക്കാന്‍ തുടങ്ങി.പക്ഷേ വേറെ നിര്‍വ്വാഹമില്ലത്തതുകൊണ്ടു ഇതുമായിട്ടു വീട്ടിലോട്ടു വിട്ടു. അപ്പനും അമ്മയും വരുന്നതിനു മുന്പേ വീട്ടിലെത്തിയതു കൊണ്ടു ചെന്നപ്പളേ 'ഐറ്റം' മേശയ്ക്കകത്താക്കി. തുറന്നിരുന്നാല്‍ ആരേലും തുറക്കുമ്പോള്‍ കണ്ടെങ്കിലോ എന്നു പേടിച്ചു ആദ്യം കയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ അകത്തു വെച്ചു. സേഫ് അന്റ് സെക്യുവര്‍! പാത്തുമാടെ ആടിന്റെ അകത്താണു വെച്ചതു. അമ്പടീ ആടേ, 'ശബ്ദങ്ങള്‍' തിന്നതു പോലെ ഇതു നീ തിന്നരുതു കേട്ടോ എന്ന ഒരു തമാശയും എനിക്കു തോന്നി...

അമ്മ പി.എച്.ഡി [ അമ്മുസാര്‍ പറയുന്നതു പിച്ഡി!] തീസിസിന്റെ തിരക്കിലായിരുന്നതു കൊണ്ടു അന്നത്തെ പാചകം അപ്പന്‍ ഏറ്റെടുത്തു. എന്നു വെച്ചാല്‍ കൂടുതലായി ഒന്നുമില്ല, ചപ്പാത്തിക്കുള്ള മാവു അമ്മ കുഴച്ചു പരത്തി കൊടുത്താല്‍, പുള്ളി ചുടും. അങ്ങനെ ഭാര്യക്കും മക്കള്‍ക്കും തനിക്കുമുള്ള ചപ്പാത്തികള്‍ അപ്പന്‍ ചുട്ടെടുക്കുന്നു. അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞാനും ജോണിയും പഠനമൊഴിച്ചു വേറെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം!

പെട്ടന്നു കൊച്ചുപറമ്പില്‍ ജോസഫിന്റെയുള്ളിലെ ബഷീര്‍ ആരാധകന്‍ ഉണരുന്നു." അപ്പുവേ... പാത്തുമായുടെ ആടു എവിടാ ഇരിക്കുന്നെ?...." എന്നു ചോദിച്ചു എന്റെ മുറിയിലേയ്ക്കു പോകുന്നതു ഞാന്‍ കണ്ടതാണു. എന്നിട്ടും എനിക്കു കത്തിയില്ല. "മേശയ്ക്കകത്തുണ്ടപ്പാ.." എന്നു സത്യസന്ധമായ മറുപടിയും കൊടുത്തു. പിന്നേം ഒരഞ്ചു മിനിറ്റു കഴിഞ്ഞാണു എനിക്കു ഒരകവാള്‍ അനുഭവപ്പെട്ടതു. സെന്റീശ്വരാ........

പതിയെ മുറിയില്‍ ചെന്നു മേശ പരിശോധിച്ചപ്പോള്‍ സംഗതി അവിടെ ഇല്ല. പെട്ടു!

അനിയന്‍ ഉറങ്ങി കഴിഞ്ഞു മാതാ-പിതാ വക നീണ്ട ഉപദേശങ്ങളും, കരച്ചിലും പിഴിച്ചിലും എന്നു വേണ്ട, ആകെ പാടെ അടിപൊളി തക ധിമി തോം.!

അതൊന്നു വായിക്കാന്‍ പറ്റിയോ അതുമില്ല, മാനഹാനിയും ധനനഷ്ടവും മാത്രം മിച്ചം.

Thursday 3 July 2008

ഉച്ചക്കഞ്ഞി

കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ ചിലരെയെങ്കിലും വിദ്യാലയങ്ങളോടു ചേര്‍ത്തു നിറുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ ഉച്ചക്കഞ്ഞി.എന്റെ ദേവീവിലാസത്തിലും ഉച്ചക്കഞ്ഞി എന്ന ആവി പറക്കുന്ന പ്രതിഭാസം നിലനിന്നു പോരുന്നു.

ഉച്ചക്കഞ്ഞിയുടെ ചിലവു സര്‍ക്കാര്‍ വഹിക്കുന്നു എന്നാണു വെപ്പെങ്കിലും അതിനായി കിട്ടുന്ന ഗ്രാന്റ് ഒരിക്കലും തികയാറില്ല എന്നതാണ്‌ വാസ്തവം. പോരാതെ വരുന്നതു പി.ടി.എ. ആണു വഹിച്ചിരുന്നതു. ആയതിലേയ്ക്കായി എല്ലാ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചുള്ളതു നല്‍കുന്നു.

ഞാന്‍ ചേര്‍ന്നു കഴിഞ്ഞു ഒരു തവണ വഴിയില്‍ വെച്ചു എന്റെയമ്മയെ കണ്ടപ്പോ എന്റെ ക്ലാസ്സ് ടീച്ചര്‍ ഈ ആവശ്യം അറിയിക്കുകയും, സംഭാവന എന്റെ കയ്യില്‍ കൊടുത്തുവിടാമെന്നു അമ്മ സമ്മതിക്കുകയും ചെയ്തു. എത്ര കൊടുക്കണം എന്നു വീട്ടില്‍ ചര്‍ച്ച ചെയ്തപ്പോ അപ്പന്‍ ചെറുതായി ഒന്നു കണക്കുകൂട്ടി നോക്കി . സി.ബി.എസ്.ഇ. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു എനിക്കൊരു കൊല്ലം ചിലവു വന്നിരുന്നതു നാലായിരത്തോളം രൂപയായിരുന്നു, ദേവീ വിലാസത്തിലെ ചിലവു, കൊല്ലം നാലു രൂപ ഇരുപത്തിയഞ്ച് പൈസാ![ ഇഹു വിശദമായി പിന്നെ പറയാം, അറിഞ്ഞിരിക്കേണ്ട കാര്യമാണ്‌]. പിന്നെ ഇതൊരു നല്ല കാര്യത്തിനുമാണല്ലോ എന്നോര്‍ത്തു അപ്പന്‍ അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തു തന്നു. പിറ്റേന്നതുകൊണ്ടുപോയി ടീച്ചറിന്റെ കയ്യില്‍ കൊടുത്തപ്പോ പുള്ളിക്കാരിക്കു ആകെ വേവലാതിയായി. വേറെയെന്തിനെങ്കിലും തന്നു വിട്ടതാണോ എന്നു പല തവണ ചോദിച്ചു ഉറപ്പു വരുത്തിയിട്ടു നേരെ ഹെഡ്മിസ്റ്ററസ്സിന്റെ മുറിയിലേയ്ക്കു. രസീത്‌ ഒക്കെ തന്നു പറഞ്ഞു വിട്ടു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം, രാവിലെ ചോറു കെട്ടാന്‍ വൈകിയ കാരണം പറഞ്ഞു ഞാന്‍ അമ്മയോടു വഴക്കുണ്ടാക്കി നിക്കുമ്പോ അപ്പന്‍ വന്നു പറഞ്ഞു "ആയിരം രൂപാ കൊടുത്തതല്ലേ, ഇടയ്ക്കു പോയി ആ കഞ്ഞിയും കുടിയെടാ" എന്നു. തരക്കേടില്ലല്ലോ എന്നെനിക്കും തോന്നി. പാത്രവുമായി ക്യൂ നിന്നു ചൂടു കഞ്ഞിയും ചെറുപയറുകറിയും മേടിച്ചു ഊതി ഊതി കുടിച്ചു. മൂന്നും നാലും കറി കൂട്ടി ഉണ്ടു പഠിച്ചിരുന്നതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടൊഴിച്ചാല്‍ സംഗതി നല്ല രസം.

പിന്നെപ്പിന്നെ ഇതൊരു പതിവായി. ചോറ്റുംപാത്രത്തില്‍ മീന്‍കറിയുമായി സ്കൂളില്‍ പോകും [ ഇച്ചിരി മീന്‍ ഇല്ലാതെ ഇറങ്ങാന്‍ പാടാ, വേരുകള്‍ കുമരകത്തല്ലേ?]. പിള്ളേച്ചന്റെ കടയില്‍ നിന്നും അമ്പതു പൈസയുടെ ഒരച്ചാര്‍കൂടി വാങ്ങിയാല്‍, കാര്യം ജഗപൊക!.

ഒമ്പതാം ക്ലാസ്സോടെ വീട്ടില്‍ പോയി ഉണ്ണാന്‍ തുടങ്ങി. അതോടെ ഉച്ചക്കഞ്ഞി കുടി നിന്നു പോയി. പക്ഷേ അനിയന്‍ പിന്നേം കുറേ നാളു കൂടി കുടിച്ചിരുന്നു എന്നാണ്‌ ഓര്‍മ്മ.


അനുബന്ധം:
--------------

എന്റെ വല്ല്യമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവും പാലുംവെള്ളവുമായിരുന്നു റേഷന്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന പാല്‍പ്പൊടി അപ്പാപ്പന്‍ കട്ടു തിന്നു എന്നോ മറ്റൊരു കഥ അമ്മച്ചി പറഞ്ഞതായി ഓര്‍ക്കുന്നു.

മോഹന്‍ലാലിന്റെ 'സോള്‍ട്ട്‌ മാംഗോ ട്രീ'യും ഓര്‍മ്മ വരുന്നു.

ജഗതി: ഇംഗ്ലീഷ് മീഡിയം ആയിരിക്കും

ലാല്‍ : അതെ

ജഗതി : മ്മ്.....

Wednesday 2 July 2008

എന്നു സ്വന്തം അപ്പു - ഭാഗം 2

ഭാഗം 1 വായിക്കാത്തവര്‍ അതു വായിക്കണമേ എന്നപേക്ഷ

സഹപാഠിയും അയല്‍വാസിയുമായിരുന്ന കുട്ടുവായിരുന്നു അതു. സ്കൂളില്‍ പോകാന്‍ അവന്‍ റെഡിയായി എന്നുള്ള സൂചന.അന്നു നേരായ വഴിയേ തന്നെ പോയി. അവളുടെ വീടിന്റെ മുന്നില്‍ ചെന്നതും ഞാന്‍ പേടിക്കാതെ തലയുയര്‍ത്തി നടന്നു. ഇടതു വശത്തോട്ടു നോക്കിയാല്‍ അവളുടെ മുറ്റത്തു ആരേലും ഉണ്ടെങ്കിലോ!

രാവിലത്തെ പരീക്ഷയൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോളാണ്‌ അവളുടെ ക്ലാസ്സിലെ നമ്മുടെയൊരു അടുത്ത സുഹൃത്ത്‌ എന്നെ തിരഞ്ഞു വന്നതു. എന്റെ സാഹസത്തെപറ്റി ഈ പെണ്‍കുട്ടിക്കും ഞാന്‍ ഒരു സൂചന കൊടുത്തിരുന്നു. ചിരിച്ചോണ്ട്‌ നടന്നു വരുന്നതു കണ്ടപ്പോ എനിക്കും പ്രതീക്ഷകള്‍ മുളച്ചു. " എഴുത്തു കൊടുത്തിട്ടു എന്നോടൊന്നു പറഞ്ഞില്ലല്ലോ" എന്നവള്‍ ചോദിച്ചപ്പോ ഞാന്‍ 'അഭിമാനം' കലര്‍ന്ന പുഞ്ചിരിയോടെ മിണ്ടാതെ നിന്നു. പക്ഷേ അതു കഴിഞ്ഞു അവള്‍ പറഞ്ഞ വാചകം എന്നെ അങ്ങു മരപ്പിച്ചു കളഞ്ഞു. " അവള്‍ അന്നു തന്നെ അതു അവളുടെ അമ്മേടെ കയ്യില്‍ കൊടുത്തു എന്നു കേട്ടു. പരീക്ഷ കഴിയുമ്പോ ചോദിക്കാനിരിക്കുവാന്നാ കേട്ടേ..".

പ്രശ്നമായി. അത്രേം നേരം കൂടെ നിന്ന തലതെറിച്ചവന്‍മാരൊക്കെ കൈ മലര്‍ത്തി. പരീക്ഷ എങ്ങനേലും ഒന്നു തീര്‍ന്നുകിട്ടിയാ മതി എന്നു ആഗ്രഹിച്ചിരുന്ന ഞാന്‍ അപ്പോ തൊട്ടു പരീക്ഷ തീരല്ലേ എന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ വിധിയെ തടുക്കാന്‍ മനുഷ്യനാര്? പരീക്ഷ തീരുന്ന ആ മംഗള ദിനം പറന്നെത്തി. ഉച്ചയോടെ എന്റെ പരീക്ഷ തീരും. അവള്‍ക്കു ഉച്ചകഴിഞ്ഞു മാത്രമേ ഉള്ളൂ. 12 മണിക്കു പരീക്ഷ കഴിഞ്ഞ ഞാന്‍ ഇടവഴിയില്‍ കാത്തു നിന്നു. 1 മണിയോടെ അവള്‍ നടന്നടുത്തു. വേറെയൊന്നും വിചാരിക്കല്ലേ, വീട്ടില്‍ പറഞ്ഞു എന്ന കാര്യം സത്യമാണോ എന്നൊന്നു ചോദിക്കണം എന്നു മാത്രേ എനിക്കുണ്ടായിരിന്നുള്ളൂ.

അവളടുത്തെത്തി.

" പരീക്ഷകളൊക്കെ എങ്ങനെയുണ്ടായിരുന്നു?"

" കുഴപ്പമില്ലായിരുന്നു"

നിശബ്ദത...

" വീട്ടില്‍ പറഞ്ഞു അല്ലേ?"

" ഹ്‌മ്...."

" അമ്മ എന്തു പറഞ്ഞു?"

" ഒന്നും പറഞ്ഞില്ല"

" ചേട്ടന്‍ അറിഞ്ഞോ?"

" ഹ്‌മ്.." [ തൊലഞ്ഞു!]

" അച്ഛനോ?"

" ഇല്ല" [ അത്രേം ആശ്വാസം. പക്ഷേ ഇന്നു വൈകിട്ടു അറിയുമാരിക്കും!]

" ആ എന്നാ ശരി. പൊക്കോ. ഓള്‍ ദ ബെസ്റ്റ്"

അവള്‍ നടന്നകന്നു.

ഞാന്‍ വീട്ടിലെത്തിയതു ഒരുറച്ച തീരുമാനത്തോടെയായിരുന്നു. എന്തു വന്നാലും ധൈര്യമായി നേരിടുക.അല്ലാതെ പേടിച്ചു കഴിഞ്ഞാല്‍ എത്ര ദിവസം ഇങ്ങനെ നടക്കും? വരുന്നതു പോലെ വരട്ടെ.

[ അവസാനത്തെ വാചകം ഞാന്‍ ആലോചിച്ചതു കുമരകത്തെ എന്റെ തറവാട്ടിലിരുന്നാ കേട്ടോ. വീട്ടില്‍ ചെന്നു ഒരാഴ്ചത്തേയ്ക്കുള്ള തുണിയും പൊതിഞ്ഞു 4 മണിയോടെ ഞാന്‍ കുമരകം പിടിച്ചു. ഞാനാരാ മൊതലു!]

അനുബന്ധം
------------------

വലിയ തട്ടുകേടൊന്നുമില്ലതെ കാര്യം ഒതുങ്ങി കേട്ടോ. അവളുടെ ചേട്ടനും [ പുള്ളി നമ്മടെ ഫ്രണ്ടായിരുന്നു] പിന്നെ അമ്മയും കുറേയധികം കളിയാക്കി. അങ്ങനെ കുറെ നാളത്തേയ്ക്കു ഞാന്‍ പിന്നെ അവര്‍ക്കു മുഖം കൊടുക്കാറില്ലായിരുന്നു. അങ്ങനെ അങ്ങനെ അതങ്ങു അവസാനിച്ചു.

ഇനി, ഇതിപ്പോ ഓര്‍ക്കാന്‍ കാരണം , കഴിഞ്ഞ ഞായറാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോ അവളും അമ്മയും അപ്പനും കൂടി അവിടെ നില്‍ക്കുന്നതു കണ്ടു. അപ്പോ പെട്ടന്നു നൊസ്റ്റാള്‍ജിയായുടെ ഒരസ്കിത!

കഥയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും, പ്രത്യേകിച്ചു അവള്‍ക്കും , ഒരു നല്ല ജീവിതം ആശംസിക്കുന്നു.!

Tuesday 1 July 2008

എന്നു സ്വന്തം അപ്പു..

Disclaimer:
-------------
വലിയ ഒരു കാലവിളംബം വന്നതിനു ക്ഷമാപണം. [ "ഓ പിന്നെ! എന്നു വെച്ചാ ഇവിടെ കുറേപേരു ഇതും നോക്കിയിരുപ്പല്ലേ.." എന്നു എന്റെ മനസ്സു പറയുന്നുണ്ടു, എന്നാലും..]. എല്ലാം ക്രമമായി
എഴുതണമെന്നൊക്കെയാരുന്നു വിചാരിച്ചിരുന്നതു. അതു നടപ്പാകും എന്നു തോന്നുന്നില്ല.
---------------

ഒരു പാടു പേരെഴുതി തകര്‍ത്ത, തേഞ്ഞു തീര്‍ന്ന ഒരു കഥയാണ്‌ പുറകേ വരുന്നതു. ഒരു പാടൂഹിക്കണ്ട, അതു തന്നെ ...ആദ്യ പ്രേമലേഖനം!

കഥാ നായിക എന്നെപ്പോലെ തന്നെ, എന്റെ സ്കൂളില്‍ നിന്നും ദേവീ വിലാസത്തിലേയ്ക്കു ചേക്കേറിയ ഒരു മാടപ്രാവായിരുന്നു. ഒരു കൊല്ലത്തിനിളപ്പം. അയല്‍ക്കാരി. ആങ്ങളമാരു രണ്ടും എന്റെ
കളിക്കൂട്ടുകാര്‍. നല്ല പരിചയം.

ദേവീ വിലാസത്തില്‍ പരീക്ഷിച്ചിട്ടുള്ള തല്ലുകൊള്ളിത്തരങ്ങള്‍, അതിന്റെ പാരമ്യത്തിലെത്തിയതു ഒമ്പതാം ക്ളാസ്സിലായിരുന്നു. ഏറ്റവും പുറകിലേ ബെഞ്ചില്‍, സൈലേഷും സുമേഷും കൃഷ്ണകുമാറും പിന്നെ ഞാനും കൂടി ചേര്‍ന്ന മാഫിയ. അര ഭിത്തിക്കു നേരെ മുകളില്‍ കൂടി മേലോട്ടു നോക്കിയാല്‍, രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ എട്ടു-എ ഡിവിഷന്‍. എന്താ കാരണം എന്നറിയില്ല, പക്ഷേ കാണാന്‍ ഒരു സുഖമുള്ള കുറേയധികം പെമ്പിള്ളേര്‍ ആ ക്ളാസ്സിലുണ്ടായിരുന്നു. നമ്മുടെ കഥാനായികയും അതേ ക്ളാസ്സില്‍.

കുടുംബമുള്‍പ്പടെ പരിചയമുള്ളതുകൊണ്ടു അവളെ വിട്ടു ബാക്കിയെല്ലാവരെയും മടുപ്പില്ലാതെ വായിനോക്കുന്ന കാലത്താണു, കൂടെ പഠിക്കുന്ന ഒരു കൊശവന്‍ വന്നു എന്നോട്‌ അവന്റെ മനസ്സു തുറന്നതു. അവനു ലവളോട്‌ പ്രേമമാണുപോലും. ആരോടെന്നോ? നമ്മുടെ നായികയോട്‌." അതിനു ഞാനിപ്പോ എന്തോ വേണം, നീ തന്നെ പോയി പറയെടാ.." എന്നൊക്കെ പറഞ്ഞു അവനെ വിട്ടെങ്കിലും എനിക്കു പെട്ടെന്നു എവിടെയോ ഒരു വിഷമം. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒന്നു മല്‍സരിച്ചാല്‍ കൊള്ളാമെന്നു മാണി കോണ്‍ഗ്രസ്സുകാരു പറയുമ്പോ ഒര്‍ജിനല്‍ കോണ്‍ഗ്രസ്സുകാര്‍ക്കു തോന്നുന്ന ഒരു ബുദ്ധിമുട്ടു. ശ്ശെടാ! എനിക്കിപ്പോ ഇങ്ങനെ തോന്നണ്ട കാര്യമെന്താ എന്നൊക്കെ ഞാന്‍ പല തവണ ആലോചിച്ചു. ഉത്തരമില്ല.

പിന്നെ കുറേയധികം നിദ്രാവിഹീനങ്ങളായ രാവുകള്‍.ഒടുവില്‍ ഞാനാ വലിയ രഹസ്യം കണ്ടെത്തി. എനിക്കവളോട്‌ മുടിഞ്ഞ "ഐ ലവ്യൂ" ആണെന്ന പരമ സത്യം. ഹൊ! അപ്പോ കാര്യത്തിനു ഒരു തീരുമാനമായി. ഇനിയിപ്പോ ഇതൊന്നു ചെന്നു പറയണ്ട കാര്യമേയുള്ളൂ. റൂട്ടു ക്ളീന്‍. ദൈവം സഹായിച്ചു , ഒത്ത ശരീരവും മുട്ടന്‍ തലയുമൊക്കെയായിട്ടു ആകെപ്പാടെ ഒരാനചന്തം എനിക്കുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി തീരെയില്ലാണ്ടാവില്ലല്ലോ അല്ലേ?

നേരെ പോയി പറയാന്‍ വല്ലായ്മക്കുറവിന്റെ ഒരില്ലായ്മക്കുറവ്‌. അങ്ങനെയാണ്‌ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ പ്രേമലേഖനത്തിനു കളമൊരുക്കിയതു. യു.പി . സ്കൂള്‍ മുതല്‍ സ്ഥിരമായി ഉപന്യാസമല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ളതുകൊണ്ടു എഴുത്തു നമുക്കു ചീള്‌ കേസ്‌! വലിയ പരീക്ഷക്കു പഠിക്കാനെന്നു പരഞ്ഞു പുരപ്പുറത്തു കേറിയ ഒരു സായാഹ്നത്തില്‍ ഞാനാ മംഗള കര്‍മ്മത്തിനു തുടക്കം കുറിച്ചു. എഴുതി പഠിക്കാന്‍ കയ്യിലെടുത്തിരുന്ന "കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ"[അപ്പനു അവിടെയാണു ജോലി] ഒരു ലെറ്റര്‍പാഡിലായിരുന്നു സര്‍ഗ്ഗസൃഷ്ടി. ആരു കണ്ടാലും , അതു ഞങ്ങടെ വീട്ടില്‍ നിന്നുമാണു പബ്ലിഷു ചെയ്തതു എന്നു മനസ്സിലാകും. പക്ഷേ അന്നതൊന്നും ആലോചിച്ചില്ല.

എഴുതി തീര്‍ത്തിട്ടു വായിച്ചു നോക്കിയപ്പോള്‍ നല്ല ഒന്നാന്തരം ഒരു ഉപന്യാസം. ആമുഖം, വിഷയാവതരണം, ഉള്ളടക്കം, ഉപസംഹാരം എന്നിങ്ങനെ പാരഗ്രാഫു തിരിച്ചു പടച്ചു വെച്ചിരിക്കുന്നു. അല്പ്പം കൂടി റൊമാന്റിഫിക്കേഷന്‍ ചെയ്യണോ എന്നൊന്നു സംശയിച്ചതാ, പിന്നെ വേണ്ടന്നു വെച്ചു. പിറ്റേന്നു സ്കൂളില്‍ കൊണ്ടു പോയി, ലൌലെറ്റര്‍ കലയില്‍ വെറ്ററനായ സൈലേഷിനെ കാണിച്ചു. 'ഇതില്‍ സാഹിത്യമില്ല' എന്നതായിരുന്നു പുള്ളിയുടെ കമന്റ്‌. അവന്‍ പോക്കറ്റില്‍ നിന്നും ഒരു കടലാശ്‌ പുറത്തെടുത്തു. അതില്‍ അക്കമിട്ടെഴുതിയിരിക്കുന്ന വരികള്‍ ഞാന്‍ വേഗത്തില്‍ വായിച്ചു.

1." അല്ലിമലര്‍കാവിലെ ആമ്പല്‍പൂവേ..അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി.. ആവില്ല മുത്തേ നിന്നെ പിരിയാന്‍.. അത്രക്കു നിന്നെ ഞാന്‍ സ്നേഹിച്ചു പോയി"

2. " ഒരു നാള്‍ ഞാന്‍ മരിക്കും, എനിക്കതു നിന്നെ സ്നേഹിച്ചുകൊണ്ടു മരിക്കണം"

എന്നിങ്ങനെ മലയാളത്തില്‍ നല്ല കിടിലം വരികള്‍.[ അക്ഷരപ്പിശകുകളുണ്ട്‌. അവനെഴുതിയതല്ലേ?]

ഏറ്റവും അവസാനം ഇംഗ്ലീഷിലും ഒരു സാധനം -- Love me for a reason, Let the reason be love...! എന്റമ്മെ!!!

ചില വരികളൊക്കെ എനിക്കിഷ്ടപ്പെട്ടു, പക്ഷേ അവയൊന്നും ഞാനെഴുതിയ എഴുത്തിനു ചേരുന്നില്ല. എന്റെ എഴുത്തിനു പറ്റിയതു പ്രേമവിവാഹങ്ങളുടെ അവലോകന ഗ്രാഫ്‌ ആണെന്നു വരെ തോന്നിപ്പോയി. ഒടുവില്‍ വെച്ചുകെട്ടുകളൊന്നുമില്ലാതെ സംഗതി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അടുത്ത പ്രശ്നം ഇതെപ്പോ കൊടുക്കും എന്നതായി. പതിവ് പ്രവൃത്തി ദിനങ്ങളില്‍ അവളുടെ അനിയനും കൂടെ കാണും. പക്ഷേ പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍, അവള്‍ക്കു ഉച്ചക്കാണ്‌ പരീക്ഷ എന്നുള്ളതുകൊണ്ട്‌ അവള്‍ തനിയെ ആണു വരുന്നതു. അപ്പോ പിന്നെ പരീക്ഷക്കിടയില്‍ തന്നെ കാര്യം സാധിക്കണം.

ആരു കൊണ്ടു പോയി കൊടുക്കും? ഞാനോ? നോക്കിയിരുന്ന മതി. വേറെയൊന്നുമുണ്ടായിട്ടല്ല, എനിക്കു പേടിയാ, അത്ര തന്നെ!. ആ ജോലി സൈലേഷും സുമേഷും ഏറ്റെടുത്തു. അങ്ങനെ , എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1999 മാര്‍ച്ചു 9 ചൊവ്വാഴ്ച ആ സംഭവം നടന്നു. വീട്ടിലെ ഉത്തരവാദിത്തമുള്ള മകനായ, കുടുംബത്തിലെ നല്ല പിള്ളയായ ഞാന്‍ എഴുതിയ ഒരു പ്രേ.ലേ., ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ ചെന്നു പെട്ടു.

ടെന്‍ഷന്‍ എന്നൊക്കെ പറയുന്നതു എന്താണെന്നു അറിഞ്ഞ ദിവസമായിരുന്നു. വൈകുന്നേരം മുതല്‍ ഗേറ്റിലേയ്ക്കു കണ്ണ്‌ നട്ടു കാത്തിരുന്നു. ഒരു കയ്യില്‍ എഴുത്തും മറു കയ്യില്‍ ഒരു പത്തലുമായി കയറി വരുന്ന അവളുടെ പിതാമഹനെ കാത്തു. പിറ്റേന്നു പരീക്ഷക്കു അവളുടെ വീടിന്റെ മുന്നിലൂടെയുള്ള വഴി ഒഴിവാക്കി, വളഞ്ഞ വഴിയേ പോയി. സ്കൂളില്‍ ചെന്നിട്ടു, പതിവില്ലാത്ത വിധം പരീക്ഷാഹാളിനുള്ളില്‍ തന്നെയിരുന്നു സമയം കളഞ്ഞു. പക്ഷേ അന്നു വൈകിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ പേടി മാറി ഒരു ചെറിയ പ്രതീക്ഷയുടെ രൂപത്തിലായി.

പിറ്റേന്നു രാവിലെ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ ആരോ എന്നെ വിളിക്കുന്നതു ഞാന്‍ കേട്ടതു.."അപ്പൂ...."

[തുടരും]

Saturday 26 April 2008

ദെന്തിനാപ്പോ ങ്ങ്നെ ഒരു കഥ?

ഇന്നലെ ശ്രീമാന്‍ ഇടിവാളിന്റെ പുതിയ രചന വായിച്ചപ്പോ തൊട്ടുള്ള ഒരു ചിന്തയായിരുന്നു, ഞാന്‍ പഠിച്ച ദേവീവിലാസത്തിനെപറ്റി ഒരു പോസ്റ്റിടണമെന്നു.

വൈകിട്ടു ഒരു ബിയറിന്റെ തണുപ്പിലും തരിപ്പിലും ഇരുന്നു ആലോചിച്ചപ്പോ അതങ്ങനെ ഒരു പോസ്റ്റിലൊന്നും ഒതുങ്ങില്ല എന്നു തോന്നി. ജീവിച്ചു തുടങ്ങിയിട്ടു 12 കൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും , ജീവിതം തുടങ്ങിയതു ആ മതിലുകള്‍ക്കുള്ളില്‍ നിന്നാണു.

ആദ്യമായി മലയാളം കാര്യമായിട്ട് പഠിച്ചതു...

ആദ്യമായി സ്കൂള്‍ സമരം കണ്ടത്‌...

ആദ്യമായി ക്ളാസ്സ് കട്ടു ചെയ്തു പടത്തിനു പോയതു...

ആദ്യമായി സിപ്പ്‌-അപ്പ് തിന്നതു...

ആദ്യമായി മുണ്ട്‌ ഉടുത്തത്‌...

ആദ്യമായി പ്രേമലേഖനം എഴുതിയത്‌...

ആദ്യമായി പ്രേമലേഖനം വാങ്ങിയതും..!!! [ സത്യം!]

ആദ്യമായി ചങ്കു തുറന്നു പ്രേമിച്ചതു...

ആദ്യമായി പുക വലിച്ചതു..[ അവസാനമായും..]...

ആദ്യമായി " നീ ഇനി വീട്ടില്‍ നിന്നും ആളെ വിളിച്ചോണ്ടു വന്നിട്ടു ക്ളാസ്സില്‍ കയറിയാല്‍ മതി " എന്നു പറയിച്ചതു...

എന്തിനധികം പറയുന്നു...

ആദ്യമായി ഒരു കൊച്ചു പുസ്തകം കാണുന്നതു പോലും.... അവിടെ വിരാജിക്കുന്ന കാലത്തു.

ഒരു പാടു മുഖങ്ങള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നു...

ആ മുഖങ്ങള്‍ക്കിടയില്‍ പുഞ്ചിരിക്കുന്ന ഒരു മുഖവും...

ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കളഞ്ഞു കിട്ടിയ ഒരു പാവപ്പെട്ടവന്റെ മുഖം...

എന്റെ മുഖം...



" ശംഖൊണ്ടിടത്തു മറുപാടൊരു ചക്രമുണ്ടു..
കാലില്‍ ചിലമ്പു, ചില മുത്തുപടം കഴുത്തില്‍..
ഓടീട്ടു വന്നു കുടിക്കൊണ്ട കുമാരനല്ലൂര്‍ കാര്‍ത്യായനീ..
ശരണമിന്നിഹ കൈ തൊഴുന്നേന്‍..."

[ ദേവിയില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, എന്നാലും കുമാരനല്ലൂര്‍ ദേവീ വിലാസത്തിന്റെ കഥ പറയാന്‍, കുമാരനല്ലൂര്‍ ദേവിയില്‍ നിന്നു തന്നെ തുടങ്ങണം!]