Friday 27 November 2009

ഗാനമേളകളുടെ മേളാങ്കം!

ബ്ലൂ ഡയമണ്ട്സ്‌ ആലപ്പുഴ...

ഏയ്‌ഞ്ചല്‍ വോയ്സ്‌ മൂവാറ്റുപുഴ..

സാഗര്‍ പത്തനംതിട്ട...

പൂഞ്ഞാര്‍ നവധാര..

കലാഭവന്‍ എറണാകുളം..

ക്ലാപ്സ്‌ കോട്ടയം.....


"മെഗാ ഷോ", "സൂപ്പര്‍ കോമഡി ഷോ" എന്നൊക്കെ പറഞ്ഞു മനുഷ്യന്‍മാരെ പറ്റിക്കാന്‍ കലാകൊലപാതകികളിറങ്ങുന്നതിനൊക്കെ മുമ്പ്‌, ഗാനമേള എന്ന കലാരൂപവുമായി മധ്യകേരളത്തിലെ വിവിധ പെരുന്നാളുകള്‍, ഉല്‍സവങ്ങള്‍ , പൊതുപരിപാടികള്‍ എന്നിവയെയൊക്കെ സമ്പുഷ്ടമാക്കിയിരുന്നത്‌ മേല്‍പ്പറഞ്ഞ ടീമുകളില്‍ ഏതെങ്കിലുമൊക്കെയായിരുന്നു.


കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഉല്‍സവ നോട്ടീസ്‌ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത്‌ എത്ര ഗാനമേളയുണ്ട്‌ എന്നതാണ്‌. ഞാന്‍ സ്കൂളില്‍ ചേരുന്ന കാലത്ത്‌ എല്ലാ കൊല്ലവും രണ്ടെണ്ണം പതിവായിരുന്നെങ്കിലും പിന്നീട്‌ അതു്‌ ഒന്നായും, പിന്നെയത്‌ ഭക്തി ഗാനമേളയായും മാറി.

ഗാനമേളയുള്ള ദിവസം പകല്‍ മുഴുവന്‍ ഞാന്‍ കുത്തിയിരുന്നു പഠിക്കും, അഥവാ പഠിച്ചു എന്ന ഒരു പ്രതീതി ഉണ്ടാക്കും. ജോലി കഴിഞ്ഞു മാഗി ടീച്ചര്‍ എത്തുമ്പോ തന്നെ അന്നു പഠിച്ചുവെന്നു അവകാശപ്പെടുന്ന ഭാഗത്തെപറ്റി 1-2 സംശയമൊക്കെ ചോദിച്ച്‌ ആളെ കൈയ്യിലെടുക്കും. 7.30യുടെ സീരിയല്‍ കഴിഞ്ഞാല്‍ അന്നേരം തന്നെ കുരിശു വരയ്ക്കാന്‍ മുട്ടുകുത്തുന്നത്‌ കാണുമ്പോ അമ്മയ്ക്കു മനസ്സിലാകും വാലെങ്ങോട്ടാ പൊങ്ങുന്നതെന്ന്‌.

പാവം, അന്നായാലും ഇന്നായാലും, ഒന്നു അറിഞ്ഞു മണിയടിച്ചാല്‍ അമ്മ വീഴും!

അപ്പന്റെ അടുത്ത്‌ മാദ്ധ്യസ്ഥത വഹിക്കേണ്ട ചുമതല അമ്മയുടേത്‌. അങ്ങനെ ഹൈക്കമാന്റിന്റെ അനുമതിയും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉള്ള കറികൂട്ടി ഒരു പാത്രം കഞ്ഞി കുടിച്ചു തീരേണ്ട താമസം, കുട്ടുവിന്റെ വിളിയെത്തും.

കുമാരനല്ലൂര്‍ അമ്പലത്തില്‍ ഗാനമേള കേള്‍ക്കാന്‍ ഒരു പാടു ദൂരെനിന്നൊക്കെ ആളു വരുമായിരുന്നു. ഒരു ഒമ്പതര മണിയോടെ സ്കൂള്‍ മൈതാനം നിറയും. അങ്ങനെ ഒരു പത്തു-പതിനായിരം ആളും, 2-3 വണ്ടി നിറയേ പോലീസും, ഇതിന്റെയൊക്കെ ഇടയ്ക്കുകൂടെ "കടല..കടല..കടലേ"സും, എല്ലം കൂടി ഒരു ജഗപൊഗ.

അങ്ങനെയിരിക്കുമ്പോ പെട്ടെന്നു അതു കേക്കാം!!!!! " ഹലോ...ഹലോ ചെക്ക്‌ ഹലോ...ഹലോ ചെക്ക്‌ ഹലോ..". ഓ തുടങ്ങാറായി.... കളക്ഷന്‍ എടുത്തു നടക്കണ ചെക്കന്‍മാരെല്ലാം തിരിച്ചെത്തും. പിന്നെ കുറച്ചു നേരം തട്ടും മുട്ടും ഒക്കെ കേക്കാം. ഒടുവില്‍, കാത്തു കാത്തിരുന്ന ആ "നന്ദി " വരും .... കുമാരനല്ലൂര്‍ അമ്മയ്ക്കും, കമ്മറ്റിക്കാര്‍ക്കും, സൌണ്ടിനും, ലൈറ്റിനും .. സുഗതികുമാരി ടീച്ചര്‍ പറയുന്നതു പോലെ " എല്ലാ പുല്ലിനും നന്ദി!"...

ആദ്യ ഗാനം ദേവീസ്തുതി. "ആകാശരുപ്പിണി അന്നപൂര്‍ണ്ണേശ്വരി" ആയിരുന്നു ഒരു കാലം വരെ പതിവ്‌. പിന്നെ " അഞ്ജനശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരെമ്മേ.." ഇറങ്ങി..

പിന്നെ 2 മലയാളം മെലഡികള്‍... ആകെ മൊത്തം ഒരു ഗാനമേളയുടെ മൂഡ്‌
ക്രിയേറ്റുചെയ്യപ്പെട്ടുകഴ്യും....

പിന്നെയാണ്‌ ട്രുപ്പിലെ ചിങ്കം വരുന്നത്‌... കറുത്ത കണ്ണടയും, കളര്‍ഫുള്‍ വേഷവുമൊക്കെയായി അടിച്ചുപൊളി പാട്ടുകാരന്‍ രംഗപ്രവേശം. അനൌണ്‍സ്‌മെന്റൊക്കെ ഇപ്പോഴും ഒര്‍മ്മയുണ്ട്‌ "....ഉള്ളത്തെ അള്ളിത്താ എന്ന സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രത്തിലെ അഴഗിയ ലൈലാ എന്ന ഗാനവുമായി വരുന്നു, പ്രശാന്ത്‌!!!...".....

ഗാനമേളക്കു പാട്ടിനൊപ്പം ഡാന്‍സ്‌ കളിക്കുന്നതിനു തുള്ളുക എന്നാണ്‌ കോട്ടയത്തൊക്കെ പറയാറു. കുമാരനല്ലൂരമ്പലത്തിലും അതിനു കുറവില്ലായിരുന്നു. കുറച്ചു വര്‍ഷങ്ങളില്‍ ഇതിനും ഒരു സമ്പ്രദായം രൂപപ്പെട്ടു. അതായത്‌, വടക്കേ നടക്കാരനായ ഒരു കാരണവര്‍ അടിച്ചുപൊളി പാട്ടു തുടങ്ങുമ്പഴേ എഴുന്നേല്‍ക്കും. അതു കണ്ടു ആവേശം കൊണ്ടു ബാക്കിയുള്ളവരും. പിന്നീടുള്ള 3-4 വര്‍ഷങ്ങളില്‍ ഈ കാരണവര്‍ എഴുന്നേല്‍ക്കുന്നതും നോക്കി ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങി.

പിന്നെ പിന്നെ ഇതിനൊക്കെ നിയന്ത്രണം വന്നു. തുള്ളാന്‍ പാടില്ല എന്നു പോലീസ്‌ ഇണ്ടാസിറക്കി. ആളുകളുടെ സംഘടിത ശക്തി ഒരു പരിധി വരെയൊക്കെ പിടിച്ചു നിന്നു. ഒരു തവണ തുള്ളിയതിനു എന്റെ ഒരു കൂട്ടുകാരനെ പോലീസ്‌ പിടിച്ച്‌ ജീപ്പിലിരുത്തി. ഗാനമേള കഴിഞ്ഞു അവരു തിരിച്ചുപോകുന്ന വഴി 3 കിലോമീറ്റര്‍ അപ്പുറത്ത്‌ ഇറക്കിവിട്ടു. പാവം!

ഇന്നു ഓര്‍ക്കൂട്ടില്‍ ഉടക്കുവലയുമായി കറങ്ങിനടക്കുമ്പോഴണ്‌ അവിചാരിതമായി പന്തളം ബാലന്‍ എന്ന പ്രൊഫൈല്‍ കാണാനിടയായത്‌. ചിലര്‍ക്കെങ്കിലും ആ പേരു സുപരിചിതമായിരിക്കണം, വളരെ മികച്ച ഒരു ഗയകനാണ്‌. അദ്ദേഹത്തിന്റെ ഗാനമ്മേള ഒരു കാലത്ത്‌ വലിയ ഒരു സംഭവമായിരുന്നു. "ഹരിമുരളീരവം" ഒക്കെ പാടിയാല്‍ ...ഹോ ! അതൊക്കെ ഓര്‍ക്കുമ്പോ തന്നെ ഒരു സുഖം!

ആ ഒരു സന്തോഷത്തില്‍ ഒറ്റയിരുപ്പിന്‌ വായില്‍ തോന്നിയതൊക്കെ എഴുതിപോസ്റ്റുന്നു. ചുമ്മ സഹിച്ചാലും.!!

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം : ഒരു കൊല്ലത്തെ അനൌണ്‍സ്മെന്റ്‌ ഇങ്ങനെ " അടുത്തതായി ദേവരാഗം എന്ന ചിത്രത്തില്‍ ചിത്ര പാടിയ ഗാനം ....യ...യ...യ...യ...യ......"

Tuesday 24 November 2009

വേദിയിലെ വികടത്തരങ്ങള്‍!

1.

ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].


നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!


സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.

ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

2.

വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.

മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!

ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.

കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.

അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.

കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!

അനുബന്ധം:

[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

[PS :എന്റെ മറ്റൊരു ബ്ലോഗില്‍ മുമ്പു കുഴിച്ചു വെച്ചിരുന്ന രണ്ടു പോസ്റ്റുകളാണിവ. ഇവിടെ ആളും അനക്കവും ഒക്കെ വേണമല്ലോ എന്ന ഒരു മിനിമം ആഗ്രഹത്തിന്റെ പുറത്താണീ കടുംകൈ.]

Sunday 27 September 2009

വിദ്യാരംഭം

മറ്റൊരു വിദ്യാരംഭം കൂടി കടന്നെത്തുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ മതപരമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്‌, ഗുരുക്കന്‍മാരെ ആദരിക്കുന്ന ഈ ഭാരതീയ പാരമ്പര്യം മഹത്തായ ഒരു സന്ദേശമാണ്‌ നല്‍കുന്നത്‌. അദ്ധ്യാപനം എന്ന തൊഴിലിനും അദ്ധ്യാപകര്‍ക്കും വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍, മാതാവിനും പിതാവിനുമൊപ്പം നിറുത്തേണ്ട ദൈവസമന്‍മാരാണ്‌ ഗുരുക്കന്‍മാര്‍ എന്നു പുതിയ തലമുറ ഓര്‍മ്മിക്കട്ടെ.

ആദരവോടെ മാത്രം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ചില മുഖങ്ങള്‍ മനസ്സിലേയ്ക്കെത്തുന്നു..

സിവില്‍ സര്‍വ്വീസ്‌ എന്ന സുന്ദരസ്വപ്നം മനസ്സില്‍ കുത്തിവെച്ച്‌, എന്നന്നേക്കുമായി കടന്നുപോയ കുര്യന്‍ സാര്‍. ഒരു പട്ടാളക്കാരനായും, പിന്നീട്‌ അദ്ധ്യാപകനായും ഈ നാടിനെ സേവിച്ച ആ പുണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു.

യൌവ്വനത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്നിരുന്ന ലിബി ടീച്ചര്‍..

പാല്‍പ്പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിച്ചിരുന്ന ശശി സാര്‍...

മാതൃഭാഷ പാല്‍പ്പായസം പോലെ കോരിവിളമ്പിത്തന്ന സാവിത്രി ടീച്ചര്‍, അനിയന്‍ സാര്‍, രാധാകൃഷ്ണന്‍ സാര്‍...

ചരിത്രം ചിരപരിചിതവും പ്രിയപ്പെട്ടതുമാക്കിയ പണിക്കര്‍ സാര്‍...

അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഭൂഗോളത്തിന്റെ സ്പന്ദനം വിശദീകരിച്ച കൃഷ്ണന്‍ നമ്പൂതിരി സാര്‍..

ഗിരിജ ടീച്ചര്‍, ഉഷ ടീച്ചര്‍...

മുരളി സാര്‍....

ഇലക്ട്രോണിക്സ്‌ എന്ന കൊടുംകാട്ടില്‍ നിന്നും കൈ പിടിച്ചു നടത്തി ഒരു വിധം പുറത്തെത്തിച്ച അജീഷ്‌ സാര്‍....

സംഗീതം ക്ഷമയോടെ ചൊല്ലിത്തന്ന ശരവണന്‍ സാര്‍......


പിന്നെ പേരെടുത്തു പരാമര്‍ശ്ശിക്കാത്ത മറ്റനേകം മഹത്‌വ്യക്തികള്‍...

അവസാനമായി, കര്‍മ്മം കൊണ്ടു അദ്ധ്യാപകരായ അപ്പനും അമ്മയും....

നിങ്ങളുടെയെല്ലാം മുന്നില്‍, മനസ്സുകൊണ്ടു ഒരു വെറ്റയും അടക്കയും വെള്ളിരൂപയും സമര്‍പ്പിക്കുന്നു...


നന്ദി.. ഒരായിരം നന്ദി.....

Tuesday 6 January 2009

ഈക്കളി തീക്കളി സൂക്ഷിച്ചോ

ദേവീവിലാസത്തിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ പങ്കെടുക്കാന്‍ ഞാനും പോകാന്‍ തുടങ്ങി. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള അങ്ങേയറ്റത്തെ സൂക്കേടു കൊണ്ടൊന്നുമല്ല. ആ പേരില്‍ കുറച്ചു ദിവസം കണ്ട സ്കൂളില്‍ കൂടിയൊക്കെ തെണ്ടി നടകാമല്ലോ എന്ന മിനിമം ആഗ്രഹം മാത്രം.

പ്രവര്‍ത്തി പരിചയ- ശാസ്ത്ര- ഗണിത ശാസ്ത്ര മേള എന്നത്‌ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലും കായികമേളയും പോലെ തന്നെ പൊതു വിദ്യാഭ്യാസവകുപ്പ്‌ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഒരു കിടിലം പരിപാടിയാണ്‌. കലാ-കായിക കൊലപാതകങ്ങള്‍ കൊണ്ട്‌ ഗ്രേസ്‌മാര്‍ക്കു മേടിക്കാന്‍ പാങ്ങില്ലാത്തവറ്ക്കു ചില്ലറ തട്ടിക്കുട്ടുകളിലൂടെ അതിനവസരം ഒരുക്കുന്ന 'ബൌദ്ധിക മാമാങ്കം'!. പ്രവര്‍ത്തിപരിചയ മേളയില്‍, പലതരത്തിലുള്ള നിര്‍മ്മാണ മല്‍സരങ്ങള്‍ നടത്തപ്പെടുന്നു. ക്ലേ മോഡലിങ്ങ്‌, മരപ്പണി, മെഴുകുതിരി നിര്‍മ്മാണം, വല നെയ്ത്ത്‌ എനിനിങ്ങ്നേ അമ്പതോളം മല്‍സരങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ മേല്‍പ്പറഞ്ഞ പണികള്‍ അറിയണം. അതുകൊണ്ടു തന്നെ എന്നെപ്പോലുള്ളവര്‍ ഇടപെട്ടിരുന്നത്‌ ശാസ്ത്ര-ഗണിത ശാസ്ത്ര മല്‍സരങ്ങളിലായിരുന്നു.

സ്റ്റില്‍ മോഡലും ചാര്‍ട്ടു നിര്‍മ്മാണവുമായിരുന്നു ഞാന്‍ സ്ഥിരം ഏറ്റെടുത്തിരുന്ന ഐറ്റംസ്‌. പണി കുറവുണ്ട്‌ എന്നുള്ളതു തന്നെ കാരണം. [ഇതു പോലെയൊരനുഭവം അരവിന്ദന്‍ എന്നൊരു പയ്യന്‍ പണ്ടെഴുതിയിട്ടുണ്ട്‌.വായിച്ചു ഒരു കമന്റവിടെയും ഇട്ടേരേ. പയ്യനല്ലേ. എഴുതി തെളിയട്ടെ.]

ശാസ്ത്ര മാസികകളിലോ പത്രത്തിലോ ഒക്കെ കാണുന്ന എന്തേലുമൊരു സുനായുടെ മാതൃക തെര്‍മോക്കോള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ട്‌ തല്ലികൂട്ടി ഇടിവെട്ടു കളറൊക്കെ കൊടുത്ത്‌ പ്രതിഷ്ഠിക്കുക, കാണാന്‍ വരുന്നവരില്‍ പിള്ളേരെയൊക്കെ പിടിച്ചുനിര്‍ത്തി അതിന്റെ ചരിത്രം, ശാസ്ത്രം, പൌരധര്‍മ്മം ഒക്കെ വീണ്ടും വീണ്ടും പറഞ്ഞു കേള്‍പ്പിക്കുക, വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ വരുമ്പോ അപ്പുറത്തെ സ്റ്റാളിന്റെ പരിസരത്തു പോയി നില്‍ക്കുക - ഇതൊക്കെയാണ്‌ സ്റ്റില്‍ മോഡല്‍ മല്‍സരത്തിന്റെ ഒരു പതിവു പ്രൊപ്പഗാണ്ട. ഇംഗ്ലീഷ്‌ മീഡിയം പിള്ളേരെ പ്രകാശസംശ്ലേക്ഷണം, വൈദ്യുതി പ്രവാഹം, ലസാഗു എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്‌ അന്നൊരു പ്രധാന നേരം പോക്കായിരുന്നു.

' കണക്കിലെ കളികള്‍ ' എന്നൊക്കെ പേരില്‍ പള്ളിയറ ശ്രീധരനെപ്പോലെയുള്ളവര്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളില്‍ നിന്നും , കാഴചക്കു കൌതുകമുണര്‍ത്തുന്ന പട്ടികകള്‍ മള്‍ട്ടിക്കളറില്‍ വലിയ അക്ഷരത്തിലെഴുതി പ്രദര്‍ശ്ശിപ്പികുന്നതാണ്‌ ചാര്‍ട്ടു നിര്‍മ്മണം.
[ഇതിന്റെ ഒരു ഉദാഹരണം താഅഴെക്കൊടുക്കുന്നു. ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായാലോ?

12345679 x 09 = 111111111

12345679 x 18 = 222222222

12345679 x 27 = 333333333

12345679 x 36 = 444444444

12345679 x 45 = 555555555

12345679 x 54 = 666666666

12345679 x 63 = 777777777

12345679 x 72 = 888888888

12345679 x 81 = 999999999

ഇതില്‍ 1 എന്ന അക്കത്തിനെല്ലാം ഒരു നിറം, 2ഇനു മറ്റൊരു നിറം അങ്ങ്നെ ആകെമൊത്തം നല്ല കളര്‍ഫുള്‍ അവതരണം! ആഹ!]

ഇതു രണ്ടും കഴിഞ്ഞാല്‍ ഗണിതശാസ്ത്രം ക്വിസ്സ്‌. ഇത്രെം കൊണ്ട്‌ വിദ്യാഭ്യാസജില്ലാതലത്തില്‍ 3-4 ദിവസവും, അവിടെയെങ്ങാനും ജയിച്ചാല്‍ സംസ്താനതലത്തില്‍ മറ്റൊരു 4 ദിവസവും മേളാങ്കികാം എന്ന എളിയ ആഗ്രഹം മാത്രം ഈക്കണ്ട കളിക്കെല്ലാം പിന്നില്‍.

1999-2000 വര്‍ഷത്തെ മേള പള്ളം ബുക്കാന സ്കൂളില്‍ നടക്കുന്നു. പതിവു പോലെ ചാര്‍ട്ടുകളും മറ്റി ഗഡിപിടികളെല്ലാമായിട്ട്‌ നമ്മടെ സ്കൂളും സ്ഥലത്തെത്തി. അനുവദിച്ച മുറിയില്‍ മേല്‍പ്പറഞ്ഞ സാമഗ്രികളെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കണ നേരത്ത്‌, കൂടെ വന്ന ഗിരിജ ടീച്ചറിനു പരിചയമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ കയറി വന്നു. മനോരമയുടെ റിപ്പോര്‍ട്ടര്‍. കൂടെയൊരു ഫോട്ടോഗ്രാഫറും. പരിചയമൊക്കെ പുതുക്കിക്കഴിഞ്ഞപ്പോ പുള്ളി ആഗമനോദ്ദേശം പറഞ്ഞു.

" നാളെ പത്രത്തില്‍ കൊടുക്കാന്‍ ഒരു വാര്‍ത്തയും രണ്ടു ഫോട്ടോയും വേണം. അതിനിറങ്ങിയതാ."

" ആഹാ, എന്നാ പിന്നെ ഞങ്ങടെ പിള്ളേരുടെ എടുത്തൂടെ?.." എന്നു ടീച്ചര്‍.

" എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ" എന്നു പുള്ളി പറഞ്ഞതും, ഞാനും കുട്ടുവും കേറി ഒരു സ്റ്റില്‍ മോഡലിന്റെ പുറകില്‍ നിന്നു. വിപിന്‍ കുമാര്‍ പി.വി. എന്ന പാറ്റ [ അന്നേരം അവന്‍ എന്തോ മേടിക്കാന്‍ ചിങ്ങവനത്തിനു പോയിരുന്നു] ഒരു രാത്രി ഉറക്കമിളച്ചിരുന്നുണ്ടാക്കിയ "ഇന്ഡക്ഷന്‍ പുകക്കുഴ'ലിന്റെ പുറകില്‍.

യു.പി.വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയ എന്റെ പ്രിയ സഹോദരന്‍ , എവിടുനെന്നറിയാന്‍ പാടില്ല, പാഞ്ഞു വന്നു ഇടിച്ചു കേറി. "ഇതെന്നതാ പുട്ടുകുറ്റിയോ" എന്ന മുഖഭാവത്തില്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരു പറ്റം പിള്ളേരെ പിടിച്ചു നിര്‍ത്തി ഞങ്ങള്‍ വിശദീകരണം തുടങ്ങി.

" ..പുകക്കുള്ളില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ്‌, കാര്‍ബണ്‍ ഡയോക്സൈഡ്‌, അമ്മോണിയാ, ഫാക്റ്റംഫോസ്‌ എന്നിവ മൂലം വായു മലിനീകരിക്കപ്പേടുന്നു. അതു ആരോഗ്യത്തിനു ഹാനികരമാകുന്നു. അത്തരം പുക ഈ കാണുന്ന കുഴലിലൂടെ കയറ്റി വിട്ടാല്‍, ശക്തമായ വൈദ്യുതി പ്രവാഹത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന കാന്തിക പ്രഭാവം മൂലം അത്തരം പദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്ത്‌..".... ആനമയിലൊട്ടകം!! ആ പിള്ളേരു കണ്ണും തള്ളി നില്‍ക്കുമ്പോള്‍.......


സ്റ്റാര്‍ട്ട്‌, ആക്ഷന്‍, കട്ട്‌! ഫ്ലാഷ്‌!

ഹൊ! രക്ഷപെട്ടു! പത്രത്തില്‍ ഫോട്ടോ വരുത്തുക എന്ന ആഗ്രഹത്തിനു ഒര്റുതി! തട്ടുകേടൊന്നും കൂടാതെ ഒന്നച്ചടിച്ചു വന്നാല്‍ മതിയാരുന്നേ എന്നുറക്കെ പ്രാര്‍ത്ഥിച്ച്‌ തിരിഞ്ഞപ്പോ വിറക്കുന്ന ചുണ്ടുകളോടെ വിപിന്‍ കുമാര്‍ പി.വി.!!

അന്നവന്‍ മാറ്റി നിറുത്തി പറഞ്ഞ തെറി! ഹൊ! കഠിനം പൊന്നയപ്പാ!

ഫോട്ടോ വരുന്നതു ഞങ്ങളുടെയാനെങ്കിലും , വാര്‍ത്ത മുഴുവന്‍ വിപിന്‍ കുമാര്‍ എന്ന ശാസ്ത്ര പ്രതിഭയെപറ്റിയാരിക്കും എന്നൊക്കെ പറഞ്ഞു സിപ്‌-അപ്‌ ഒക്കെ മേടിച്ചു കൊടുത്തു പയ്യന്‍സിനെ മയപ്പെടുത്തിയെടുത്തു.

ഇതെല്ലാം കഴിഞ്ഞ്‌, സ്കൂളിന്റെ ഒരു കെട്ടിടത്തില്‍ നിന്നും മറ്റേ അറ്റത്തേയ്ക്കു മൈതാനത്തിലൂടെ നടക്കണ നേരത്താണ്‌ കുട്ടു ഒരു ഐറ്റം കാണിച്ചത്‌. തീപ്പെട്ടിയുടെ പുറത്തു കൊള്ളി വെച്ച്‌ തള്ളവിരല്‍കോണ്ടമര്‍ത്തി തെറുപ്പിക്മ്പോ അതു കത്തുന്ന വിദ്യ. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളില്‍ പലര്‍ക്കും അതൊരു പുതുമയായിരുന്നു. അതൊന്നു പഠിച്ചെടുക്കാന്‍ എല്ലാവരും തീരുമാനിച്ചു. സ്കൂളിന്റെ മതിലില്‍ കയറി ഇരുന്നു മൈതാനത്തേയ്ക്കു കൊള്ളി തെറുപ്പിക്കാന്‍ തുടങ്ങി.

" ദാ ആ കിടക്കണ പേപ്പര്‍ കത്തിക്കണം" എന്നു പറഞ്ഞു അങ്കം തുടങ്ങി. ഊഴം വെച്ചു എല്ലാവരും പയറ്റിയെങ്കിലും ആ പേപ്പര്‍ കത്താതെ തന്നെ കിടന്നു.

കൊള്ളിയെല്ലാം പെട്ടെന്നു തീര്‍ന്നതു കൊണ്ടു്‌ വലിയ താമസമില്ലതെ നടപ്പു തുടര്‍ന്നു.

മൈതാനത്തിന്റെ അങ്ങേയറ്റത്തെത്തിയപ്പോ വലിയ ഒച്ചയും ബഹളവും കേട്ടു. തിരിഞ്ഞു നോക്കിയപ്പൊ സംഘാടകരും എന്‍.സി.സി-ക്കാരുമൊക്കെ തൊട്ടികളില്‍ വെള്ളവുമായി മൈതാനത്തേയ്ക്കു ഓടുന്നു. ഞങ്ങളും ഓടി. എന്താ കാര്യം എന്നറിയണമല്ലോ.

കാര്യം അറിഞ്ഞതും , അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ ഞങ്ങള്‍ തിരിച്ചോടി. അന്നു പേടിച്ചതു പോലെ പിന്നെ ജീവിതത്തില്‍ വളരെ കുറച്ചേ പേടിച്ചിട്ടുള്ളൂ.

മൈതാനത്തു ഉണങ്ങി കിടന്ന പുല്ലിനു തീ പിടിച്ചതെങ്ങെയെന്ന ഗൌരവമേറിയ ചര്‍ച്ചകള്‍ സന്ധ്യ വരെ നീണ്ടു. അതൊന്നും ഞങ്ങടെ ദേഹത്തു കൊള്ളാതെ ഞങ്ങള്‍ ഒതുങ്ങി നടന്നു.

വൈകുന്നേരം തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞും , ആകെ പേടിച്ചിരിപ്പാരുന്നു. "വെള്ള ഷര്‍ട്ടും കാക്കി പാന്റും ധരിച്ച കുട്ടികളാണ്‌ കാരണക്കാര്‍ എന്നു സംശയിക്കുന്നു" എന്നു വല്ലതും ഒരു വാര്‍ത്ത വന്നാല്‍ ഞങ്ങളും, പിന്നെ ഒളശ്ശ സ്കൂളിലെ പിള്ളേര്മേ ഉള്ളൂ സംശയിക്കാന്‍. ഞങ്ങടെയൊക്കെ സ്വഭാവം നന്നായി അറിയാവുന്ന ഹെഡ്‌മിസ്ട്രസ്സ്‌ , പത്രസമ്മേളനം വിളിച്ചു ആ ക്രെഡിറ്റ്‌ ഏറ്റെടുക്കുകയും ചെയ്യും."ചത്തതു കീചകനെങ്കില്,....".

പിറ്റേന്നു പത്രം വരുന്നതിനുമുന്നേ കുട്ടുവും പാറ്റയും വീട്ടിലെത്തി. ഗേറ്റില്‍ വീണ പത്രം ഓടിച്ചെന്നെടുത്തു മറിക്കുമ്പോ എനിക്കും കുട്ടുവിനും ഒരു വികാരവും[ പേടി, സംഭ്രമം, ആശങ്ക ] , പാറ്റയ്ക്കു മറ്റൊരു വികാരവുമായിരുന്നു[ പ്രതീക്ഷ, ആവേശം, അഭിമാനം].

രണ്ടാം പേജിലുണ്ടായിരുന്ന ചിത്രങ്ങള്‍ ശ്രധിക്കാതെ ഞങ്ങള്‍ അതിനു താഴെയുള്ള വാര്‍ത്ത വായിച്ചു. വാര്‍ത്തയുടെ അവസാന വരി മാത്രമാണ്‌ കണ്ണിലുടക്കിയത്‌.

" ഉച്ച നേരത്തു മൈതാനത്തു തീ പടര്‍ന്നു പിടിച്ചത്‌ തെല്ലു നേരം പരിഭ്രമത്തിനിടയാക്കി".

അത്ര മാത്രം.

ആശ്വാസത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ടതു പാറ്റായുടെ കരിഞ്ഞ മുഖം.

കാരണം വ്യക്തമായി, രണ്ടു കോളം വലിപ്പത്തില്‍, അതേ പേജില്‍ കിടപ്പുണ്ടായിരുന്നു. ശാസ്ത്രീയമായി തള്ളുന്ന ഞാന്‍, പുകക്കുഴലിന്റെ തുമ്പത്തു പിടിച്ചോണ്ടു നില്‍ക്കുന്ന കുട്ടു, ക്യാമറിയിലേയ്ക്കു ഒളികണ്ണിട്ടു നോക്കുന്ന അനിയന്‍ ജോണി.

പാറ്റയുടെ പേരു പോയിട്ടു, ഇനീഷ്യല്‍ പോലും അവിടെങ്ങുമില്ല.

കാര്യം വഷളാകുമെന്നു കണ്ട കുട്ടുവിന്റെ ആശ്വാസവചനങ്ങള്‍ " പള്ളം എഡീഷനില്‍ നിന്റെ പേരും കാണും!"..

പിന്നെ, അതി കഠിനം പൊന്നയപ്പാ...!!!