Friday 27 November 2009

ഗാനമേളകളുടെ മേളാങ്കം!

ബ്ലൂ ഡയമണ്ട്സ്‌ ആലപ്പുഴ...

ഏയ്‌ഞ്ചല്‍ വോയ്സ്‌ മൂവാറ്റുപുഴ..

സാഗര്‍ പത്തനംതിട്ട...

പൂഞ്ഞാര്‍ നവധാര..

കലാഭവന്‍ എറണാകുളം..

ക്ലാപ്സ്‌ കോട്ടയം.....


"മെഗാ ഷോ", "സൂപ്പര്‍ കോമഡി ഷോ" എന്നൊക്കെ പറഞ്ഞു മനുഷ്യന്‍മാരെ പറ്റിക്കാന്‍ കലാകൊലപാതകികളിറങ്ങുന്നതിനൊക്കെ മുമ്പ്‌, ഗാനമേള എന്ന കലാരൂപവുമായി മധ്യകേരളത്തിലെ വിവിധ പെരുന്നാളുകള്‍, ഉല്‍സവങ്ങള്‍ , പൊതുപരിപാടികള്‍ എന്നിവയെയൊക്കെ സമ്പുഷ്ടമാക്കിയിരുന്നത്‌ മേല്‍പ്പറഞ്ഞ ടീമുകളില്‍ ഏതെങ്കിലുമൊക്കെയായിരുന്നു.


കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഉല്‍സവ നോട്ടീസ്‌ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത്‌ എത്ര ഗാനമേളയുണ്ട്‌ എന്നതാണ്‌. ഞാന്‍ സ്കൂളില്‍ ചേരുന്ന കാലത്ത്‌ എല്ലാ കൊല്ലവും രണ്ടെണ്ണം പതിവായിരുന്നെങ്കിലും പിന്നീട്‌ അതു്‌ ഒന്നായും, പിന്നെയത്‌ ഭക്തി ഗാനമേളയായും മാറി.

ഗാനമേളയുള്ള ദിവസം പകല്‍ മുഴുവന്‍ ഞാന്‍ കുത്തിയിരുന്നു പഠിക്കും, അഥവാ പഠിച്ചു എന്ന ഒരു പ്രതീതി ഉണ്ടാക്കും. ജോലി കഴിഞ്ഞു മാഗി ടീച്ചര്‍ എത്തുമ്പോ തന്നെ അന്നു പഠിച്ചുവെന്നു അവകാശപ്പെടുന്ന ഭാഗത്തെപറ്റി 1-2 സംശയമൊക്കെ ചോദിച്ച്‌ ആളെ കൈയ്യിലെടുക്കും. 7.30യുടെ സീരിയല്‍ കഴിഞ്ഞാല്‍ അന്നേരം തന്നെ കുരിശു വരയ്ക്കാന്‍ മുട്ടുകുത്തുന്നത്‌ കാണുമ്പോ അമ്മയ്ക്കു മനസ്സിലാകും വാലെങ്ങോട്ടാ പൊങ്ങുന്നതെന്ന്‌.

പാവം, അന്നായാലും ഇന്നായാലും, ഒന്നു അറിഞ്ഞു മണിയടിച്ചാല്‍ അമ്മ വീഴും!

അപ്പന്റെ അടുത്ത്‌ മാദ്ധ്യസ്ഥത വഹിക്കേണ്ട ചുമതല അമ്മയുടേത്‌. അങ്ങനെ ഹൈക്കമാന്റിന്റെ അനുമതിയും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉള്ള കറികൂട്ടി ഒരു പാത്രം കഞ്ഞി കുടിച്ചു തീരേണ്ട താമസം, കുട്ടുവിന്റെ വിളിയെത്തും.

കുമാരനല്ലൂര്‍ അമ്പലത്തില്‍ ഗാനമേള കേള്‍ക്കാന്‍ ഒരു പാടു ദൂരെനിന്നൊക്കെ ആളു വരുമായിരുന്നു. ഒരു ഒമ്പതര മണിയോടെ സ്കൂള്‍ മൈതാനം നിറയും. അങ്ങനെ ഒരു പത്തു-പതിനായിരം ആളും, 2-3 വണ്ടി നിറയേ പോലീസും, ഇതിന്റെയൊക്കെ ഇടയ്ക്കുകൂടെ "കടല..കടല..കടലേ"സും, എല്ലം കൂടി ഒരു ജഗപൊഗ.

അങ്ങനെയിരിക്കുമ്പോ പെട്ടെന്നു അതു കേക്കാം!!!!! " ഹലോ...ഹലോ ചെക്ക്‌ ഹലോ...ഹലോ ചെക്ക്‌ ഹലോ..". ഓ തുടങ്ങാറായി.... കളക്ഷന്‍ എടുത്തു നടക്കണ ചെക്കന്‍മാരെല്ലാം തിരിച്ചെത്തും. പിന്നെ കുറച്ചു നേരം തട്ടും മുട്ടും ഒക്കെ കേക്കാം. ഒടുവില്‍, കാത്തു കാത്തിരുന്ന ആ "നന്ദി " വരും .... കുമാരനല്ലൂര്‍ അമ്മയ്ക്കും, കമ്മറ്റിക്കാര്‍ക്കും, സൌണ്ടിനും, ലൈറ്റിനും .. സുഗതികുമാരി ടീച്ചര്‍ പറയുന്നതു പോലെ " എല്ലാ പുല്ലിനും നന്ദി!"...

ആദ്യ ഗാനം ദേവീസ്തുതി. "ആകാശരുപ്പിണി അന്നപൂര്‍ണ്ണേശ്വരി" ആയിരുന്നു ഒരു കാലം വരെ പതിവ്‌. പിന്നെ " അഞ്ജനശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരെമ്മേ.." ഇറങ്ങി..

പിന്നെ 2 മലയാളം മെലഡികള്‍... ആകെ മൊത്തം ഒരു ഗാനമേളയുടെ മൂഡ്‌
ക്രിയേറ്റുചെയ്യപ്പെട്ടുകഴ്യും....

പിന്നെയാണ്‌ ട്രുപ്പിലെ ചിങ്കം വരുന്നത്‌... കറുത്ത കണ്ണടയും, കളര്‍ഫുള്‍ വേഷവുമൊക്കെയായി അടിച്ചുപൊളി പാട്ടുകാരന്‍ രംഗപ്രവേശം. അനൌണ്‍സ്‌മെന്റൊക്കെ ഇപ്പോഴും ഒര്‍മ്മയുണ്ട്‌ "....ഉള്ളത്തെ അള്ളിത്താ എന്ന സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രത്തിലെ അഴഗിയ ലൈലാ എന്ന ഗാനവുമായി വരുന്നു, പ്രശാന്ത്‌!!!...".....

ഗാനമേളക്കു പാട്ടിനൊപ്പം ഡാന്‍സ്‌ കളിക്കുന്നതിനു തുള്ളുക എന്നാണ്‌ കോട്ടയത്തൊക്കെ പറയാറു. കുമാരനല്ലൂരമ്പലത്തിലും അതിനു കുറവില്ലായിരുന്നു. കുറച്ചു വര്‍ഷങ്ങളില്‍ ഇതിനും ഒരു സമ്പ്രദായം രൂപപ്പെട്ടു. അതായത്‌, വടക്കേ നടക്കാരനായ ഒരു കാരണവര്‍ അടിച്ചുപൊളി പാട്ടു തുടങ്ങുമ്പഴേ എഴുന്നേല്‍ക്കും. അതു കണ്ടു ആവേശം കൊണ്ടു ബാക്കിയുള്ളവരും. പിന്നീടുള്ള 3-4 വര്‍ഷങ്ങളില്‍ ഈ കാരണവര്‍ എഴുന്നേല്‍ക്കുന്നതും നോക്കി ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങി.

പിന്നെ പിന്നെ ഇതിനൊക്കെ നിയന്ത്രണം വന്നു. തുള്ളാന്‍ പാടില്ല എന്നു പോലീസ്‌ ഇണ്ടാസിറക്കി. ആളുകളുടെ സംഘടിത ശക്തി ഒരു പരിധി വരെയൊക്കെ പിടിച്ചു നിന്നു. ഒരു തവണ തുള്ളിയതിനു എന്റെ ഒരു കൂട്ടുകാരനെ പോലീസ്‌ പിടിച്ച്‌ ജീപ്പിലിരുത്തി. ഗാനമേള കഴിഞ്ഞു അവരു തിരിച്ചുപോകുന്ന വഴി 3 കിലോമീറ്റര്‍ അപ്പുറത്ത്‌ ഇറക്കിവിട്ടു. പാവം!

ഇന്നു ഓര്‍ക്കൂട്ടില്‍ ഉടക്കുവലയുമായി കറങ്ങിനടക്കുമ്പോഴണ്‌ അവിചാരിതമായി പന്തളം ബാലന്‍ എന്ന പ്രൊഫൈല്‍ കാണാനിടയായത്‌. ചിലര്‍ക്കെങ്കിലും ആ പേരു സുപരിചിതമായിരിക്കണം, വളരെ മികച്ച ഒരു ഗയകനാണ്‌. അദ്ദേഹത്തിന്റെ ഗാനമ്മേള ഒരു കാലത്ത്‌ വലിയ ഒരു സംഭവമായിരുന്നു. "ഹരിമുരളീരവം" ഒക്കെ പാടിയാല്‍ ...ഹോ ! അതൊക്കെ ഓര്‍ക്കുമ്പോ തന്നെ ഒരു സുഖം!

ആ ഒരു സന്തോഷത്തില്‍ ഒറ്റയിരുപ്പിന്‌ വായില്‍ തോന്നിയതൊക്കെ എഴുതിപോസ്റ്റുന്നു. ചുമ്മ സഹിച്ചാലും.!!

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം : ഒരു കൊല്ലത്തെ അനൌണ്‍സ്മെന്റ്‌ ഇങ്ങനെ " അടുത്തതായി ദേവരാഗം എന്ന ചിത്രത്തില്‍ ചിത്ര പാടിയ ഗാനം ....യ...യ...യ...യ...യ......"

Tuesday 24 November 2009

വേദിയിലെ വികടത്തരങ്ങള്‍!

1.

ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].


നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!


സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.

ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

2.

വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.

മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!

ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.

കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.

അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.

കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!

അനുബന്ധം:

[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

[PS :എന്റെ മറ്റൊരു ബ്ലോഗില്‍ മുമ്പു കുഴിച്ചു വെച്ചിരുന്ന രണ്ടു പോസ്റ്റുകളാണിവ. ഇവിടെ ആളും അനക്കവും ഒക്കെ വേണമല്ലോ എന്ന ഒരു മിനിമം ആഗ്രഹത്തിന്റെ പുറത്താണീ കടുംകൈ.]