Wednesday 22 October 2008

നയന്റീന്‍ നയന്റി സിക്സ് - എ [ഫെയില്‍ഡ്‌] ലവ് സ്റ്റോറി

ദേവീ വിലാസത്തിലെ കളര്‍ഫുള്‍ കൌമാരങ്ങളുടെ പ്രേമകഥകള്‍ പറയാതെ ദേവീ വിലാസ-വിലാസങ്ങള്‍ എങ്ങനെ പൂര്‍ണ്ണമാകും?

എന്റെ ഒരനുഭവം മുന്നെ എഴുതിയിരുന്നു.

[ അന്നു വന്നു വായിച്ചവര്‍ക്കു നന്ദി. വായിക്കാത്തവരു വേഗം പോയി വായിച്ചേച്ചും വന്നാട്ടേ]

ചേര്‍ന്ന കാലത്തു തന്നെ നടന്ന രസകരമായ ഒരു കഥ എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു.

എല്ലാ കാര്യത്തിലും മുന്നിട്ടു നിന്നിരുന്ന, ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവായ പെണ്ണിനോടു, ക്ലാസ്സിലെ ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്‍, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം.

പ്രേമം കേറി വരുന്നതു കണ്ണിലൂടെയാണെന്നു പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ. [ എന്നാ ഒരു സത്യം പറയട്ടെ, അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിപ്പൊ ഞാന്‍ പറഞ്ഞതാ]

ഇവിടെയും സംഗതി മറിച്ചായിരുന്നില്ല.

അതൊരു അനുരാഗമായി വളര്‍ന്നു.വളര്‍ന്നു പന്തലിച്ചു. ആ പന്തലില്‍ കുരുവികള്‍ കൂടുകൂട്ടി. ആ കൂട്ടിലിരുന്നു അവ പാട്ടുപാടി.

Love will Never Let you be the same എന്ന പോലെയായി കാര്യങ്ങള്‍.

വാവടുക്കുമ്പോള്‍ വലിവു മൂത്തിട്ട്‌ , അതിരാവിലെ എഴുന്നെറ്റു " വായ്‌.. വായ്‌....വായ്ഗുളിക വാങ്ങിക്കൊണ്ടാടാ.." എന്നു അലറുന്ന/ കരയുന്ന / അമറുന്ന അപ്പൂപ്പനോടു " ഇച്ചിരി പച്ചവെള്ളം എടുത്തുകുടി" എന്നു പറഞ്ഞു തിരിഞ്ഞുകിടന്നിരുന്ന പാര്‍ട്ടി , അതിരാവിലെ എഴുന്നേറ്റ്‌ പാലു മേടിക്കാന്‍ പോകാന്‍ തുടങ്ങി. അഞ്ചു മിനിറ്റു നടന്നാല്‍ കിട്ടുന്ന ഒരു പാക്കറ്റ്‌ പാലിനു വേണ്ടി അവന്‍ ഒന്നരകിലോമീറ്റര്‍ നടന്നു. കാരണം അവളും ആ നേരത്തു അവിടെ പാലു മേടിക്കാന്‍ വന്നിരുന്നു.

ക്ലാസ്സില്‍ പോലും സമയത്തു വരാതിരുന്നയാള്‍ ട്യൂഷന്‍ ക്ലാസ്സില്‍ ആദ്യമെത്തുന്ന രണ്ടു പേരില്‍ ഒരാളായി.

കാര്‍ത്തികയ്ക്കു മാത്രം, അതും കളക്ഷനെടുക്കാനായി , അമ്പലത്തില്‍ കയറിയിരുന്നവന്‍ , ഒന്നാന്തരം അമ്പലവാസിയായി. അവന്റെ നിഴലു അങ്ങു കിഴക്കേനടയിലെത്തുമ്പോതന്നെ 'ഉദ്ദിഷ്ടകാര്യസാധ്യത്തിനു വഴിപാട്‌ ഒന്നേ' എന്നു ബാലന്‍ നായരു ചീട്ടെഴുതിവെക്കാന്‍ തുടങ്ങി.

കടലാസ്‌ രൂപത്തിലെന്തും തൊടുമ്പോള്‍ അലര്‍ജി അനുഭപ്പെട്ടിരുന്നവന്‍, പഞ്ചായത്തു വക ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്തു. "ഞാനിപ്പോ വായിച്ചോണ്ടിരിക്കണ നോവല്‍ പെരുമ്പടവത്തിന്റെ 'ഇടാത്ത വളം' ആണെ"ന്നു പരസ്യമായി പറഞ്ഞതും ഇവനായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ . [ ശരിയായ പേരു ഇടത്താവളം എന്നായിരുന്നല്ലോ].

പല പല വൈകുന്നേരങ്ങളില്‍ അവളെയും കാത്തു അവിടെ ഇരിക്കുന്ന നേരത്തുള്ള ദേശാഭിമാനി വായന അവനെ ഏതാണ്ടൊരു കമ്മ്യൂണിസ്റ്റുകാരനുമാക്കി.

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ- ഭേദമില്ലാതെ ആമ്പിള്ളേരെല്ലാം വെടിപറഞ്ഞിരിക്കുന്ന തയ്യല്‍ പീരിയഡില്‍, നമ്മുടെ കഥാനായകന്‍ ഒരു സൂചിയും , അതില്‍ കോര്‍ക്കാന്‍ നൂലും, തയ്ച്ചു പഠിക്കാന്‍ കോണാക്കീറ്റ്‌ പോലെയൊരു തുണിക്കഷണവുമായി എന്നും ഹാജരായി. പുള്ളിക്കാരി ഒരു തയ്യല്‍- താരമായിരുന്നു.

ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാട്ടിയിരുന്ന [ ചിരിച്ചാലും കുറേ വിശേഷാ!] ആ നാണമില്ലാത്തവന്റെ മുഖത്തു നാണം ഉള്‍പ്പടെ ഈരേഴു പതിനാലു ഭാവങ്ങളും വിരിയാന്‍ തുടങ്ങി.

ഇതൊന്നും പോരാഞ്ഞിട്ടു, സംഗീത പീരിയഡില്‍ ലവന്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥിരമായി പാടിയിരുന്ന പാട്ട്‌ "തെച്ചിപ്പൂവേ... തെങ്കാശിപ്പൂവേ.. മച്ചാനേ പാറുങ്കടീ..". [ ഇതു ഒരു നല്ല ക്ലൂവാണ്‌. അറിയുന്നവരു കണ്ടു പിടിക്കട്ടെ]. കര്‍ണ്ണകുഹരസ്സരസ്സൈരിഭമായ ഈ ഗാനമാധുരി കേട്ടു ഞങ്ങള്‍ അന്തം വിട്ടു. "തെച്ചിപ്പൂവല്ലെടാ, നിന്റെ ചെവിട്ടില്‍ ചെമ്പരത്തിപ്പൂ" എന്നു അടക്കം പറഞ്ഞു.

അങ്ങനെ തനിക്കവളോടുള്ള പ്രേമത്തിന്റെ പത്തരമാറ്റ്‌ അവനു ബോധ്യപ്പെട്ടപ്പോള്‍, അടുത്തതെന്തു എന്ന ചോദ്യം ഉയര്‍ന്നു.കല്ല്യാണം എവിടെ വെച്ച്‌ നടത്തണം, പാചകം ആരെ ഏല്‍പ്പിക്കണം എന്നു തുടങ്ങി പിള്ളേരുടെ പേരുകള്‍ വരെ റെഡി, അവളോടു പോയി കാര്യം അവതരിപ്പിക്കുന്നതു മാത്രം മിച്ചം.

പെണ്‍കുട്ടികളുടെ ഇടയില്‍ സ്വാധീനമുള്ള ചെക്കന്‍മാരെ സ്വാധീനിക്കാനായി അടുത്ത ശ്രമം. കൊച്ചു പിള്ളേരല്ലേ, സ്വാധീനിക്കാന്‍ മാനത്തു നിന്നു അമ്പിളിമാമനേം കത്രീന കൈഫിനേം ഒന്നു കൊണ്ടുകൊടുക്കണ്ടല്ലോ. മൂന്നാല്‌ സിപ്പ്‌-അപ്പ്‌, രണ്ടു ഷീറ്റ് ലേബല്‍ -ഇതൊക്കെ മതി. പക്ഷേ,ഇങ്ങനെ കാശ്‌ മുടക്കി നേടിയ ക്യാപ്പിറ്റലിസ്റ്റ്‌ സ്വാധീനം കൊണ്ടും വലിയ കാര്യമുണ്ടായില്ല. പലരും വഴി അവന്‍ തൊടുത്തു വിട്ട/കൊടുത്തുവിട്ട പഞ്ചബാണങ്ങള്‍ ലക്ഷ്യം കണ്ടില്ല.

ഒടുവില്‍ അവനു സഹികെട്ടു . നേരിട്ടു ചെന്നു പറായുനുള്ള ചമ്മല്‍ കാരണം[ പേടിയോ? അവനോ? ഛായ്‌!] പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ്‌ :

" കുഞ്ചു + അഞ്ചു = [ ആഡുതന്റെ പടം] " *** - പേരുകള്‍ സാങ്കല്‍പ്പികം.

ഒരു ദിവസം ക്ലാസ്സ്‌ വിട്ടു എല്ലാവരും പോയിക്കഴിഞ്ഞപ്പോ റീഫിലിന്റെ നിബ്ബൂരി നല്ല മുഴുപ്പില്‍ ഓരോ ബെഞ്ചിലും പുള്ളി മേല്‍പ്പറഞ്ഞ ആപ്തവാക്യം എഴുതിയിട്ടു. പിറ്റേന്നു ഒന്നുമറിയാത്ത പാവത്തിനെപ്പോലെ ക്ലാസ്സില്‍ കടന്നു വന്ന മാന്യ ദേഹം, ക്ലാസ്സില്‍ കൂട്ടച്ചിരി മുഴുങ്ങിയപ്പോള്‍ അതി-മാന്യനായി ആരാഞ്ഞു , " എന്താ എല്ലാവരും ചിരിക്കണെ?" .



ബെഞ്ചില്‍ എഴുതപ്പെട്ട സ്കാന്‍ഡലിനെപറ്റി അറിഞ്ഞതോടെ ചുള്ളന്‍ അതീവ ഗൌരവം നടിച്ചു.



" ഇതാരുടെ പണിയാ ഇതു്‌. ഞാനിപ്പോ ടീച്ചറോടു പറഞ്ഞു കൊടുക്കും"



എന്നിട്ടു മെല്ലെ നടന്നു ചെന്നു അഞ്ചുവിനോടായി [ പേരു സാങ്കല്‍പ്പികമാണെന്നു പറഞ്ഞിരുന്നു കേട്ടോ]



" ഹോ! ഇവന്‍മാരെക്കോണ്ടു തോറ്റു! അല്ലേ അഞ്ചു"



അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെഴുന്നേറ്റു. " താന്‍ ഒന്നിങ്ങു വന്നേ " എന്നു മയത്തില്‍ പറഞ്ഞിട്ടു അവള്‍ മെല്ലെ പുറത്തേക്കു നടന്നു. ബെഞ്ചുകള്‍ക്കിടയിലൂടെ അഞ്ചുവിന്റെ പുറകേ പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോ, അവന്റെ മനസ്സില്‍ പല പല ദൃശ്യങ്ങള്‍ തെളിഞ്ഞുമറഞ്ഞു.

ഷീലയുടെ പുറകേ പാട്ടു പാടി നടക്കുന്ന പ്രേംനസീര്‍, 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ' പാടുന്ന മോഹന്‍ലാല്‍, മഞ്ഞ സാരിയുടുത്ത കുതിര, സീമയെ മസാജ്‌ ചെയ്യുന്ന ജയന്‍- റൊമാന്‍സ്‌, റൊമാന്‍സ്‌, റൊമാന്‍സ്‌ മാത്രം......

പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".

പയ്യന്‍ ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം.

മൌനം വിദ്വാന്‍മാര്‍ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.

പിന്നെ ഉയര്‍ന്നു കേട്ടതില്‍ പച്ചത്തെറി ഒഴിച്ചു ബാക്കിയെല്ലാമുണ്ടായിരുന്നു.[ അവളുടെ സ്വഭാവഗുണം, അതാണല്ലോ അവനെ വീഴിച്ചത്‌]. അവളെ സ്നേഹിക്കാനുള്ള അവന്റെ ക്വാളിഫിക്കേഷന്‍, അതു ഇങ്ങനെ പരസ്യപ്പെടുത്താനുള്ള അവന്റെ ധൈര്യം അങ്ങനെ എല്ലാമെല്ലാം പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായകന്‍മാര്‍ സാധാരണ പറയാറുള്ള 'ലേക്കിന്‍', 'മഗര്‍', 'പരന്തു' എന്നിങ്ങനെയ്യുള്ള വാക്കുകള്‍പോയിട്ടു, 'കമാ' എന്ന വാക്കുപോലും അവനു പറയാന്‍ പറ്റിയില്ല.

ഒരു മൂന്നു-മൂന്നര മിനിറ്റ്‌, മൂന്നു മാസംകൊണ്ട്‌ അവന്‍ പടുത്തുയര്‍ത്തിയ പ്രേമത്തിന്റെ ദന്തഗോപുരം എല്ലവരുടെയും മുന്നില്‍ തകര്‍ന്നുവീഴാന്‍ അത്രേം സമയേ എടുത്തുള്ളൂ. "ഞാനല്ല , ഞാനല്ല" എന്നൊക്കെ അവന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും കേട്ടില്ല.

തകര്‍ന്ന മനസ്സും, ജന്മനാ ചമ്മിയ ചിരിയുമായി തിരിച്ചു വന്നു ബെഞ്ചില്‍ ഇരിന്നിട്ടു അവന്‍ പറഞ്ഞ ആത്മഗതകം അല്‍പ്പം ഉയര്‍ന്നുകേട്ടു " എന്നാലും അവളിതെങ്ങനെ അറിഞ്ഞു?" .

പിന്നേ കുറച്ചുനേരത്തേക്കു്‌ ഇതായിരുന്നു ഞങ്ങളെല്ലാം കൂടി ഗവേഷണം നടത്തിയത്‌. കൈയ്യക്ഷരം, ദൃസ്സാക്ഷികള്‍ എന്നിങ്ങനെയുള്ള സാധ്യതകളെല്ലാം തള്ളിപ്പോയി.

ഒടുവില്‍ പെണ്‍കുട്ടികളിലൊരുവള്‍ തന്നെയാണ്‌ ആ രഹസ്യം പുറത്തു വിട്ടതു.

പെണ്‍കുട്ടികളുടെ ബെഞ്ചുകളിലൊന്നില്‍ അവന്‍ എഴുതിയതു ഇംഗ്ലീഷിലായിരുന്നു. അതു വായിക്കുന്ന ആര്‍ക്കും അതിന്റെ കര്‍ത്താവാരെന്നു പകല്‍ പോലെ വ്യക്തമാകുമായിരുന്നു.

ഇംഗ്ലീഷില്‍, സ്വന്തം പേരെഴുതുമ്പോള്‍പോലും അക്ഷരതെറ്റ്‌ വരുത്തുന്ന, അതും ഒരേ അക്ഷരതെറ്റ്‌ വരുത്തുന്ന എന്റെ ഏക ക്ലാസ്സ്‌മേറ്റ്‌ അവനായിരുന്നു.

ജീവിതം പയ്യെ പൂര്‍വ്വസ്ഥിതിയിലായി.

അപ്പുപ്പന്‍ വീണ്ടും പച്ചവെള്ളം കുടിച്ചു വാവിനെ നേരിട്ടു.

കുമാരനല്ലൂര്‍ ദേവിക്കു സ്ഥിരം വഴിപാട്‌ ഒന്നു കുറഞ്ഞു.

ലൈബ്രറിയിലെ അവന്റെ വരവു നിന്നു. സഖാവ്‌ കുഞ്ചിനെ കാണാറില്ലല്ലോ എന്നു ബാക്കി സഖാക്കള്‍ പരസ്പരം പറഞ്ഞു.

സംഗീത പീരിയഡുകള്‍ പതിവുപോലെ 'കണ്ണീര്‍പൂവിലും', ' സുരാംഗിണിയിലും' ഒതുങ്ങി.

മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം പടിഞ്ഞാട്ടു തന്നെ ഒഴുകിത്തുടങ്ങി.

സ്വസ്ഥം . ശാന്തം. ശുഭം.

[അദ്ദേഹം ഇപ്പോ പട്ടാളത്തില്‍ "സാവ്‌ധാന്‍..വീശ്രാം" പറഞ്ഞു ജീവിക്കുന്നു. അവളെവിടെ എന്നറിയില്ല.]

36 comments:

The Common Man | പ്രാരബ്ധം said...

ധീരയായ ഒരു ലേഡിയുടെ കഥ..

അവളെ പ്രേമിച്ച കേഡിയുടെ കഥ...

ദേവീവിലാസവിലാസങ്ങളില്‍ ഇതു പ്രണയക്കുളിരിന്റെ കാലം......

Sarija NS said...

“ധീരയായ ഒരു ലേഡിയുടെ കഥ..

അവളെ പ്രേമിച്ച കേഡിയുടെ കഥ... “

ഇതൊക്കെ എഴുതി വയ്ക്കുന്ന മറ്റൊരു ...... കഥ (ഫിലി ഇന്‍ ദ ബ്ലാങ്ക്സ്)

ഹ ഹ നന്നായട്ടൊ

ശ്രീ said...

എഴുത്ത്, ഉപമകള്‍ എല്ലാം രസകരം...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഗലക്കീട്ടുണ്ട് ജോസേ... കാഴ്ചയ്ക്ക് സൌഭദ്രമെന്ന് തോന്നിക്കുന്ന ആ പുത്തൂരം അടവ് എന്ന ക്വോട്ട് “ക്ഷ” പിടിച്ചു:)
മൊത്തത്തില്‍ കലക്കി :)
ഇനിയിപ്പൊ പട്ടാളത്തില്‍ നിന്ന് തോക്കുമായി കുഞ്ചു ലീവില്‍ വന്നീ ബ്ലോഗൊക്കെ കാണുമ്പൊ എന്തരാവുമോ എന്തരോ ? :)

G.MANU said...

മൌനം വിദ്വാന്‍മാര്‍ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.

കലക്കി അച്ചായ..
പക്ഷേ നുണ വേണ്ടാ.. അവന്‍ അച്ചായന്‍ തന്നെ അല്ലേ..

Robin Issac said...

ആട്ടെ, ഇങ്ലീഷ്ലല്‍ എഴുതിയതു എന്തായിരുന്നു ???

Joe Cheri Ross said...

Kollam.

Template nannayittundu.

കൃഷ്ണ said...

കൊള്ളാം നനായിരിക്കുന്നു

|santhosh|സന്തോഷ്| said...

"പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ്‌ "

ഹഹഹഹഹ...
തകര്‍ത്തു.ഓരോ ഉപമകളും സൂപ്പര്‍. ഈ ബ്ലൊഗ് ഞന്‍ ഇന്നു തന്നെ മുഴുവനു വായിക്കട്ടെ.

അച്ചായത്തി said...

ധീരയായ ലേഡിയെ മനസ്സിലായില്ലെങ്കിലും അവളെ പ്രേമിച്ച കേഡിയെ മനസ്സിലായോ എന്നൊരു സംശയം. ഈ കുഞ്ചു ഇപ്പോഴും പട്ടാളത്തിലണോ അതോ പട്ടാളത്തില്‍ ചേരാന്‍ പോയിട്ടു തിരികെ പോന്നായിരുന്നോ......

എന്തായാലും വിവരണം കലക്കി....ഇപ്പോഴും തെച്ചി പൂവേ തന്നെയാണോ ഇഷ്ട്ഗാനം???

:-P

krish | കൃഷ് said...

kollaam love story.

മുസാഫിര്‍ said...

ഒടിഞ്ഞ് തലയും കുത്തി വീണ പ്രേമമാണോ പട്ടാളത്തില്‍ ചേരാന്‍ ഉള്ള പ്രചോദനം ആയത് ?

Lince Joseph said...

ജോസിന്റെ വാക്കുകള്‍ എപ്പോഴും വായനക്കാരന്റെ അനുഭവമണ്ഡലങളുമായി ചേര്‍ന്നു പോകുന്നു.. ഓരോന്നു വയിക്കുമ്പൊഴും പുതുമയുടെ ശബ്ദവും മണവും വല്ലാതെ അനുഭവിക്കുന്നു..

പ്രണയത്തിന്റെ ചൂടും ചൂരും അറിഞവര്ക്കെല്ലാം ഇത് അവരവരുടേതായ രീതിയില്‍ ഒരു വിഷ്വല്‍ ഇമേജ് സ്രിഷ്ടിക്കുകയും ചെയ്യുന്നു...

നേര്‍ രേഖയിലൂടെയല്ല സഞ്ചാരം, ബഹുസ്വരതയുടെ കലപിലകള്‍ ഇനിയും മുഴങ്ങട്ടെ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആദ്യായിട്ടാ ഈ വഴി ഒറ്റയിരിപ്പിനു മൊത്തം കഥകളും വായിച്ചു. നല്ല നാടന്‍ ടച്ച്..എഴുതുന്നതു മൊത്തം വായിക്കുന്നവര്‍ക്കും ഭാവനയില്‍ കാണാന്‍ പറ്റുന്നു.

ഓടോ: ഈ കഥയിലെ നായകന്‍ ഇയാളല്ല എന്ന് മനസ്സിലായി.

Lathika subhash said...

എന്റെ കുമാരനല്ലൂരമ്മേ....

മോനേ, നല്ല ശൈലി.
ആശംസകള്‍!

Devika Jyothi said...

Deviivilaasam kollaallo...
idaatha(valam) itta changathi-yum, kollaam...

pinne chollu njan parayatte...maunam vidwanu bhooshanam viddikku alangaaravum, ennalle..ithile kaamukanu cherille??

nannaayi jose!
rasakaram...:-)

wishes!
devika

തോന്ന്യാസി said...

ശ്ശൊ, എന്തെടുത്തിട്ടാ ആശാനേ കോട്ടുന്നത്?

കലക്കീന്ന് പറയാതിരിയ്ക്കാന്‍ ഒരു നിവൃത്തീമില്ല....

amantowalkwith@gmail.com said...

കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ ..എന്റെ പ്രിയപ്പെട്ട ഗാനം ഓര്‍മവരുന്നു ..
പിന്നെ ചില പഴയ കഥകളും ...

കുറ്റ്യാടിക്കാരന്‍|Suhair said...

ലേക്കിന്‍... പരന്തു... മഗര്‍....

ഹെന്റമ്മോ, തോറ്റു..

സൂപ്പര്‍ മച്ചാ...

Jayasree Lakshmy Kumar said...

നല്ല രസകരമായ എഴുത്ത്. ആസ്വദിച്ചു വായിച്ചു

nandakumar said...

കാഴ്ചയ്ക്ക് കോമഡിയെന്നു തോന്നിക്കുന്ന എന്നാല്‍ വായിച്ചുവന്നാല്‍ യഥാര്‍ത്ഥ അനുഭവമാണെന്നു മനസ്സിലാവുന്ന ആ പുത്തൂരം ബ്ലോഗ് അടവ്... പക്ഷെ ഇതൊന്നും പോരല്ലോ മക്കളെ ബ്ലോഗിലെ കോമഡി എഴുത്തുകാരനാവാന്‍..
ഇതോ പോസ്റ്റ്..ഇതോ ഹാസ്യം. എഴുതിതുടങ്ങാന്‍ അറിയാത്ത കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അവരെഴുതിയ പോസ്റ്റ് വായിച്ചു നോക്കിയതാണെന്നു മനസ്സിലാക്കാനുള്ള തിരിച്ചറിവു പോലുമായില്ലേ മക്കളേ നിങ്ങള്‍ക്ക്?

എന്നാലും....:(

എനിക്കു എഴുതാന്‍ പറ്റാതെ പോയ പോസ്റ്റാണല്ലോ ഉണ്ണീ ഇത്...:(

പറയാതെ വയ്യ പോസ്റ്റിന്റെ തലക്കെട്ട് അത് വെടിക്കെട്ട് !!

എന്ന്
ചന്തു..സോറി നന്ദു-നന്ദപര്‍വ്വം

സജി said...

അടിപൊളി .. കുപ്പിചില്ലു.. കിടിലന്‍.... ( ഇനി എന്താ പറയുക... (
ഓര്‍ക്കുംമ്പോള്‍ പറയാം)

Tomkid! said...

പാവം ജോസ് മോന്‍...അവനെ ആരും പ്രേമിക്കുന്നില്ല
:)

എഴുത്ത് സൂപ്പറായിട്ടുണ്ടേ

BS Madai said...

കിടിലന്‍ പേര് - മൊത്തം വായിച്ചപ്പോ പോസ്റ്റും. ഇനി മറ്റു പോസ്റ്റുകള്‍ കൂടി വായിക്കട്ടെ. നടാടെ വന്നതാണേയ്... അപ്പോ പറഞപോലെ - അഭിനന്ദനങള്‍, നന്ദി, നമസ്കാരം etc....

The one who has loved and lost said...

ആര്‍. ഓ. എഫ്. എല്‍.
(നിലത്തു ഉരുണ്ടു ചിരിക്കുന്നു)

ജോസേ .. ആര്ട്ട്സിലെ ജോസിന്റെ പെര്‍ഫോര്‍മന്‍സ് ഒക്കെ ഓര്മ വന്നു..
:)

" ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്‍, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം."
കിടിലന്‍.. എങ്ങനെ കിട്ടുന്നു ഇതൊക്കെ ..
പക്ഷെ ഡയലോഗ് അതല്ല ..

"പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".

പയ്യന്‍ ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം."

ഉഗ്രന്‍... :D

ഉപമകളൊക്കെ പൊടി പൊടിച്ചു..
എന്റെ അഭിപ്രായത്തില്‍ ദേവിവിലാസം പോസ്റ്റ് - ഒന്നാം റാങ്ക് :)

The Common Man | പ്രാരബ്ധം said...

സരിജേ, ഞാന്‍ പാവം.!

ശ്രീ, :-)

കിച്ചു$ചിന്നു , ആ കമന്റും എനിക്കു ക്ഷ പിടിച്ചിരിക്ക്ണൂ..

മനൂജീ, അല്ല അതു ഞാനല്ല!

ചാണ്ടി, അതിനി ഒന്നൂടെ പറയണോ? അതോ ഒന്നൂടെ വായിക്കുന്നോ?

ജോ, ന്നുച്ചാ ബാക്കിയൊന്നും നന്നായിട്ടില്ല എന്നു, അല്ലേ? ആണോ? ആ...

കൃഷ്ണാ...നീ തന്നെ തുണ!

സന്തോഷേ, വന്നതില്‍ സന്തോഷം.

വിധൂ.. ഡോണ്ട്‌ ഡു,ഡോണ്ട്‌ ഡു!

The Common Man | പ്രാരബ്ധം said...

കൃഷ്‌, നന്ദി. ഇനിയും വരില്ലേ?

മുസാഫിര്‍, ഹ ഹ. ആരിക്കണം.

ലിന്‍സേ, ലിന്‍സിന്റെ കമന്റ്‌ വായിക്കുമ്പോ എനിക്കു ചുമ്മാ ചുമ്മ ആഹങ്കാരം വരുന്നു. ;-)

ചാത്താ, കാത്തോണേ!

ലതി മാഡം, നന്ദി.

ദേവേച്ചീ, :-)

തോന്ന്യാസീ, ഇനിയും വായിക്കണേ.

മാന്‍, ഓര്‍മ്മ വരുന്നതൊക്കെ പറയൂന്നേ..

കുറ്റ്യാടിക്കാരാ.. ,:-)

ലക്ഷ്മി, ആസ്വദിച്ചു എന്നറിയുന്നതില്‍ സന്തോഷം

The Common Man | പ്രാരബ്ധം said...

നന്ദു, ചന്തിയുള്ള..സോറി, ചന്തമുള്ള കമന്റിനു നന്ദി!
[ ഈ വെള്ളിയാഴ്ച ക്ലാസ്സുണ്ടോ സാര്‍?]

സജിച്ചായ്യോ, :-)

ടോം, :-)

മഡായി, സമയം പോലെ വായിക്കണേ.

ദീപക്‌, നീ ചുമ്മാ നിലത്തു കിടന്നുരുണ്ടാല്‍ അതു കെട്ടിടത്തിനു അപകടമാണെന്നു ഓര്‍മ്മിക്കുമല്ലോ. :P

N.J Joju said...

കൊള്ളാം പ്രയോഗങ്ങള്‍...
ഇടാത്ത വളം പ്രത്യേകിച്ച്

മാണിക്യം said...

കൊള്ളാം
ഇങ്ങനെയും ചെന്ന് പറ്റും പ്രേമം
അവസാനം ഇടാത്ത വളം ആയിപോയി അല്ലെ?

nandakumar said...

പ്രാരാബ്ദം
ഈ വെള്ളിയാഴചയും ക്ലാസ്സുണ്ട്. കഴിഞ്ഞ രണ്ടാഴ്ച ക്ലാസ്സില്‍ വരാത്ത കാരണം കാര്‍ന്നോമ്മാര്‍ക്ക് ‘വീത്’ കൊടുക്കാനുള്ളതും കൊണ്ട് ക്ലാസ്സില്‍ കേറിയാല്‍ മതി :)

Joseph Anthraper said...

Really nice..
The language, presentation, phrases, all seem to gel perfectly.. :)

Keep on writing, looking forward to reading more.. :)

Veena Sujith said...

കൊള്ളാം ജോസ് കിടു‌ .... എല്ലാ ഉപമകളും മുറ്റാരുന്നു
നല്ല അവതരണം... നല്ല രസമുണ്ടാരുന്നു വായിച്ചിരിക്കാന്‍
കഥാപാത്രങ്ങള്‍ അപരിചിതരായത് കൊണ്ടു ഇനി ഇവരെ ഒക്കെ എങ്ങനെ കണ്ടു പിടിക്കാം എന്നായി ചിന്ത.... ആ പാവങ്ങള്‍ ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ...

surabhi said...

jose,
ivide officil aarelum kandaal enikku vattanenne karudhu.....
love story super.....
josinte love story vaayichilla, can i have ny chance??

surabhi said...

i wish to read all, bt no time, bt i will read it soon, of the three i like the karthika, lovestory,

The Common Man | പ്രാരബ്ധം said...

I have given the link in the post.

BTW, do we know each other?